കൊവിഡ് 19 ഗര്‍ഭിണികളില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് പകരുമോ? പുതിയ പഠനം...

By Web TeamFirst Published Jul 10, 2020, 5:30 PM IST
Highlights

നേരത്തെ ഗര്‍ഭിണികളും കൊവിഡും എന്ന വിഷയത്തില്‍ കൊറോണ വൈറസിന്റെ ഉറവിട കേന്ദ്രമായ ചൈന നടത്തിയ പഠനത്തിന്റെ ഫലവും സമാനമായിരുന്നു. അതായത്, ഗര്‍ഭിണികളില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പകരാനാണ് സാധ്യത കൂടുതലെന്ന്. അതേസമയം വിഷയത്തില്‍ ഇനിയും കൂടുതല്‍ പഠനം അനിവര്യമാണെന്നും തങ്ങളുടെ നിരീക്ഷണങ്ങള്‍ ഒരു തുടക്കമെന്ന നിലയ്ക്ക് പരിഗണിച്ചാല്‍ മതിയെന്നും പുതിയ പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ ക്ലോഡിയോ ഫെനീസിയ പറഞ്ഞു

കൊവിഡ് 19 വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നുതുടങ്ങിയ ദിവസങ്ങളില്‍ തന്നെ ഉടലെടുത്ത സംശയങ്ങളിലൊന്നായിരുന്നു ഗര്‍ഭിണിയില്‍ നിന്ന് കുഞ്ഞിലേക്ക് ഈ രോഗം പകരുമോയെന്നത്. പല ചെറു പഠനങ്ങളും ഇത് സംബന്ധിച്ച് നടന്നു. എന്നാല്‍ ഏകീകൃതമായ ഒരുത്തരം നല്‍കാന്‍ ഗവേഷകരെല്ലാം മടിക്കുന്നുവെന്നതാണ് സത്യം.

ഇപ്പോഴിതാ ഈ വിഷയത്തില്‍ തങ്ങളുടെ കണ്ടെത്തലുകളെ അവതരിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇറ്റലിയിലെ മിലാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. ഗര്‍ഭിണിയില്‍ നിന്ന് കുഞ്ഞിലേക്ക് കൊവിഡ് 19 രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നാണ് ഇവരുടെ വാദം. എന്നാല്‍ പരിപൂര്‍ണ്ണമായി അങ്ങനെ സംഭവിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

തങ്ങള്‍ പഠനത്തിനായി കണ്ടെത്തിയ ഗര്‍ഭിണികളില്‍ പൊക്കിള്‍കൊടിയിലും, മറുപിള്ളയിലും, യോനിയിലും, പ്രസവശേഷം മുലപ്പാലിലുമെല്ലാം വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് ഇവര്‍ അവകാശപ്പെടുന്നത്. വൈറസിനൊപ്പം തന്നെ ഇവിടങ്ങളില്‍, വൈറസിനെ ചെറുക്കാന്‍ ശരീരം തന്നെ ഉത്പാദിപ്പിക്കുന്ന 'ആന്റിബോഡി'കളും ഇവര്‍ കണ്ടെത്തിയത്രേ. 

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് അമ്മയില്‍ നിന്ന് വൈറസ് പകര്‍ന്നുകിട്ടുന്നതിനൊപ്പം തന്നെ ഇതുപോലെ 'ആന്റിബോഡി'കളും പകര്‍ന്നുകിട്ടുന്നുണ്ട്. അതിനാലായിരിക്കാം ജനിച്ചപ്പോള്‍ പരിശോധനാഫലം പൊസിറ്റീവായ ചില കുഞ്ഞുങ്ങള്‍ പിന്നീട് രണ്ടോ മൂന്നോ ദിവസത്തിന് ശേഷം 'നെഗറ്റീവ്' ആയതായി കാണാന്‍ സാധിച്ചത്- പഠനം പറയുന്നു. 

നേരത്തെ ഗര്‍ഭിണികളും കൊവിഡും എന്ന വിഷയത്തില്‍ കൊറോണ വൈറസിന്റെ ഉറവിട കേന്ദ്രമായ ചൈന നടത്തിയ പഠനത്തിന്റെ ഫലവും സമാനമായിരുന്നു. അതായത്, ഗര്‍ഭിണികളില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പകരാനാണ് സാധ്യത കൂടുതലെന്ന്. അതേസമയം വിഷയത്തില്‍ ഇനിയും കൂടുതല്‍ പഠനം അനിവര്യമാണെന്നും തങ്ങളുടെ നിരീക്ഷണങ്ങള്‍ ഒരു തുടക്കമെന്ന നിലയ്ക്ക് പരിഗണിച്ചാല്‍ മതിയെന്നും പുതിയ പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ ക്ലോഡിയോ ഫെനീസിയ പറഞ്ഞു. 

നിലവില്‍ ലഭ്യമായ വിവരങ്ങള്‍ വച്ച് ഗര്‍ഭിണികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അത് മാത്രമേ ഈ പഠനങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നുള്ളൂ എന്ന് പഠനസംഘത്തിലെ ഗവേഷകരും ആവര്‍ത്തിക്കുന്നു.

Also Read:- മഴക്കാലത്ത് ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

click me!