
ലോകം മുഴുവൻ കൊവിഡിനെതിരെ പോരാടുകയാണ്. കൊവിഡിനെ ചെറുക്കാൻ എല്ലാവരിലേക്കും വാക്‌സിൻ എത്തിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകരും ഭരണകൂടങ്ങളുമൊക്കെ. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ചിലർ കൊവിഡിനെതിരെ വ്യാജ പ്രചരണങ്ങൾ പരക്കുന്നുണ്ട്.
മാസമുറ സമയത്ത് കൂടുതൽ ബ്ലീഡിംഗ് ഉണ്ടാവുക, ആണുങ്ങളിൽ ഉദ്ധാരണ ശേഷി കുറവ്, ഗർഭധാരണത്തെ ബാധിക്കും തുടങ്ങി നിരവധി വ്യാജ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. ഇതൊക്കെ വിശ്വസിച്ച് വാക്‌സിൻ എടുക്കാൻ മടികാണിക്കുന്നവരുമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഡോ സുൽഫി നൂഹ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇത്തവണ "ചതിയൻ ചന്തു" നമ്മുടെ "കൊവിഡ് വാക്സിൻ" ആണെന്നും, പാണന്മാർ പറഞ്ഞുപരത്തിയ കാര്യങ്ങളിൽ ചിലതൊക്കെ അത്ഭുതപ്പെടുത്തിയെന്ന് ഡോക്ടർ കുറിപ്പിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം...
ചന്തുവിനെ ആരെങ്കിലും പോര, എല്ലാവരും അറിയണം‼️
--------------_----------------_----------_---------_--------------_-----------
ചതിയൻ ചന്തുവിനെ കുറിച്ച് പാണൻമാർ നാട്ടിൽ ധാരാളം കഥകൾ പറഞ്ഞു നടപ്പുണ്ട്.
ചന്തുവിനെ ആരെങ്കിലും അറിയണം.
ഇത്തവണ "ചതിയൻ ചന്തു" നമ്മുടെ "കോവിഡ് വാക്സിൻ" ആണെന്ന് മാത്രം.
ഏറ്റവും പുതിയത് സ്ത്രീകളിലെ മെൻസസ് വ്യത്യാസങ്ങൾ! കോവിഡ് വാക്സിൻ അങ്ങനെയും ചെയ്യുമത്രേ!
പാൻഡെമികിന് ഏതാണ്ടൊക്കെ അറുതി വരാൻ തുടങ്ങിയെങ്കിൽ അതിന്റെ മുഖ്യകാരണം ഈ ചതിയൻ ചന്തു തന്നെയാണ്.
പാണന്മാർ പറഞ്ഞുപരത്തിയ ചില കാര്യങ്ങളിൽ ചിലതൊക്കെ അത്ഭുതപ്പെടുത്തി.
ആണുങ്ങളിൽ ഉദ്ധാരണശേഷി കുറവ്
സ്ത്രീകൾ ഗർഭിണികൾ ആകില്ല.
പന്നി മാംസത്തിൽ നിന്നാണ് ഈ വാക്സിനൊക്കെ സൃഷ്ടിച്ചിരിക്കുന്നത്.
ഏറ്റവും പുതിയത് സ്ത്രീകളിൽ മാസമുറസമയത്ത് കൂടുതൽ ബ്ലീഡിങ് ഉണ്ടാക്കുന്നുവെന്നുള്ള ചില റിപ്പോർട്ടുകൾ.
ഉദ്ധാരണശേഷി പ്രത്യുൽപാദനം ഇവയൊക്കെ ധാരാളം ചർച്ച ചെയ്തതാണ്
ഇതിലൊന്നും ഒരുർത്ഥവുമില്ലായെന്ന് വളരെ വ്യക്തവും.
സ്ത്രീകളിൽ മാസമുറ സമയത്ത് ബ്ലീഡിങ് കൂടുന്നതിനെ കുറിച്ചാണ് പുതിയ ചില വിശകലനങ്ങൾ.
വാക്സിനേഷൻ എടുത്ത സ്ത്രീകളിൽ കുത്തിവെപ്പിനെ തുടർന്ന് ആദ്യ മാസത്തിൽ കൂടുതൽ ബ്ലീഡിങ് ഉണ്ടാകുന്നുവെന്ന് ചില റിപ്പോർട്ടുകളുണ്ട് എന്നുള്ളത് സത്യം.
ഇംഗ്ലണ്ടിൽ ഏതാണ്ട് മുപ്പതിനായിരത്തോളം റിപ്പോർട്ടുകളാണ് ഉണ്ടായത്.
എന്നാൽ ആദ്യത്തെ മാസത്തെ ഉയർന്ന തോതിലുള്ള രക്തസ്രാവത്തിന് ശേഷം അടുത്ത മാസങ്ങളിൽ എല്ലാം തന്നെയും മാസമുറ വീണ്ടും പഴയപടിയാകുന്നതാണ് കണ്ടെത്തിയത്.
എന്നുമാത്രമല്ല ഗർഭധാരണത്തിൽ,
കുഞ്ഞിൻറെ വളർച്ചയിൽ ഒന്നുംതന്നെ വാക്സിനേഷൻ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നില്ല .
ജീവൻ രക്ഷിക്കുന്ന വാക്സിനേഷനിലെ ഈ ചെറിയ ചെറിയ കാര്യങ്ങൾ തള്ളിക്കളയുക തന്നെ വേണം
കൂടുതൽ പഠനങ്ങൾ എല്ലാ മേഖലയിലും ഉണ്ടാകുന്നത് വളരെ നന്ന്
ലഭ്യമായ വിവരങ്ങളെല്ലാം കാണിക്കുന്നത് വാക്സിൻ ശരീരത്തിൽ പ്രവർത്തിക്കുമ്പോളുണ്ടാകുന്ന ഇമ്മ്യൂണോളജിക്കൽ വ്യതിയാനങ്ങൾ മെൻസ്തുറേഷൻ നിയന്ത്രിക്കുന്ന ഹോർമോണുകളിലും താൽക്കാലികമായി ചെറിയ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു.
ഏറ്റവും പ്രധാനം ഇതു ഗർഭധാരണത്തിനും ,ഗർഭധാരണശേഷിയിലും , ഗർഭസ്ഥശിശുവിനും ലവലേശം ബാധിക്കുന്നില്ലായെന്നുള്ളതാണ്
കുത്തിവയ്പ്പ് കഴിഞ്ഞ് ആദ്യത്തെ മാസം, വളരെ ചുരുക്കം, സ്ത്രീകളിൽ ഒരല്പം ബ്ലീഡിങ് കൂടുന്നു .
അത്രതന്നെ.
വാക്സിൻ ഗുരുതര രോഗം തടയുന്നു ,മരണം തടയുന്നു. ഇക്കാര്യത്തിൽ വളരെ വളരെ വ്യക്തമായ സുദൃഢമായ റിപ്പോർട്ടുകൾ ലോകവ്യാപകമായി ലഭ്യമാണ്.
അതെ.
പുതുതായി പറഞ്ഞ ഈ മെൻസ്ടുറൽ വ്യതിയാനങ്ങളും വളരെ വളരെ അപ്രസക്തം
ചന്തുവിനെ ആരെങ്കിലും അറിയണം.
അയ്യോ തെറ്റി.
ആരെങ്കിലും പോരാ ചന്തുവിനെ എല്ലാവരും അറിയണം
അറിയണ്ടേ!
ഡോ സുൽഫി നൂഹു