
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം ഓരോ ദിവസവും കടന്നുപോകുന്നത്. നാലരലക്ഷത്തിനടുത്താണ് നിലവില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം. ഇതില്‍ 14,011 പേര്‍ക്ക് ജീവന്‍ നഷ്ടമായിരിക്കുന്നു.
കേസുകളുടെ എണ്ണവും മരണസംഖ്യയും കൂടുന്നതിനിടെ ചില പ്രദേശങ്ങളില്‍ മാത്രം രോഗത്തിന്റെ രൂക്ഷത വര്‍ധിക്കുന്നത് വലിയ തോതില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നുവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിനുദാഹരണമാണ് ഉത്തര്‍പ്രദേശിലെ മീററ്റ്, ആഗ്ര എന്നീ ജീല്ലകള്‍.
ഉത്തര്‍പ്രദേശില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത മരണസംഖ്യ 569 ആണ്. അതില്‍ 158 മരണം മീററ്റിലും ആഗ്രയിലും മാത്രമാണ്. മീററ്റില്‍ 75ഉം ആഗ്രയില്‍ 83ഉം. അതായത് ഒരു ജില്ലയില്‍ മാത്രം മരിച്ചവരുടെ എണ്ണമാണ് ഈ 75ഉം 83ഉം. കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 22 മരണമാണെന്ന് ഓര്‍ക്കണം. ഇങ്ങനെ താരതമ്യപ്പെടുത്തുമ്പോള്‍ മാത്രമാണ് യുപിയിലെ ഈ രണ്ട് ജില്ലകളുടെ അവസ്ഥ എത്രമാത്രം ഭീകരമാണെന്ന് മനസിലാക്കാനാവുക.
ആകെ 75 ജില്ലകളുള്ള വലിയൊരു സംസ്ഥാനമാണ് യുപി. അതില്‍ പക്ഷേ, രോഗികളുടെ എണ്ണവും മരണനിരക്കും രണ്ടേ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ച് നീങ്ങുന്നു. ദില്ലിയിലെ അവസ്ഥ പോലും ഈ ജില്ലകളെക്കാള്‍ ഭേദമാണെന്ന് സാരം. രോഗികളുടെ എണ്ണത്തിലല്ല, റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ എത്ര പേര്‍ മരിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി പരിഗണിക്കുമ്പോഴാണ് ദില്ലിയിലേതിനേക്കാള്‍ മോശമായ സാഹചര്യമാണ് മീററ്റിലും ആഗ്രയിലുമുള്ളത് എന്ന് മനസിലാവുക.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മീററ്റിലേയും ആഗ്രയിലേയും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
ഇതിനിടെ കൊവിഡ് 19 കേസുകള്‍ പെരുകുന്നതും മരണനിരക്ക് ഉയരുന്നതും വലിയ രാഷ്ട്രീയപ്പോരിനാണ് യുപിയില്‍ ഇടയാക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യോഗിയുടെ 'ആഗ്ര മോഡല്‍' പരാജയമാണെന്നും ഇത്രയും മോശം സാഹചര്യത്തിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴും യോഗി മൗനം പാലിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തിയിരുന്നു.
Also Read:- പ്രമേഹമുള്ളവർക്ക് കൊവിഡ് ബാധിച്ചാൽ സംഭവിക്കുന്നത്; പുതിയ പഠനം പറയുന്നത്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam