
അമേരിക്കയെ പിടിച്ചുലച്ച ഇയാൻ ചുഴലിക്കാറ്റും അതിനെ തുടര്‍ന്നുണ്ടായ പ്രളയവും ഇപ്പോഴും കാര്യമായ പ്രതികൂലാവസ്ഥയാണ് അവിടെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിദുരന്തങ്ങള്‍ക്ക് പിന്നാലെ രോഗങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും തുടര്‍ച്ചയാകുന്നത് സാധാരണമാണ്. വെള്ളക്കെട്ട്, മലിനീകരണം തുടങ്ങിയ പ്രശ്നങ്ങളാണ് പ്രധാനമായും രോഗങ്ങളിലേക്ക് നയിക്കുന്നത്.
യുഎസിലും സ്ഥിതി മറിച്ചല്ല. ഇയാൻ ചുഴലിക്കാറ്റും പ്രളയവും ഏറെ ബാധിച്ചത് ഫ്ളോറിഡയെ ആണ്. ഇപ്പോള്‍ ഇവിടെ 'ഫ്ളഷ് ഈറ്റിംഗ് ബാക്ടീരിയ' അഥവാ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ എന്നറിയപ്പെടുന്ന 'വിബ്രിയോ വള്‍നിഫിക്കസ്' ബാക്ടീരിയ വ്യാപകമായ തോതിലാണ് അണുബാധയുണ്ടാക്കുന്നത്.
പേരില്‍ സൂചിപ്പിക്കും പോലെ തന്നെ മാസം ഭക്ഷിക്കുന്നത് അഥവാ ചര്‍മ്മത്തെ വളരെ എളുപ്പത്തില്‍ തന്നെ നശിപ്പിക്കുന്ന, അത്രമാത്രം അപകടകാരിയായ ബാക്ടീരിയ ആണിത്. പ്രളയത്തെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ കടലില്‍ നിന്നെത്തിയതാകാം ബാക്ടീരിയകളെന്നാണ് നിലവിലെ വിലയിരുത്തല്‍.
സാധാരണഗതിയില്‍ കടല്‍ജലത്തിലാണ് ഈ ബാക്ടീരിയ കാണപ്പെടുക. അപൂര്‍വമായി സീ ഫുഡിലൂടെയാണ് ബാക്ടീരിയ മനുഷ്യരിലേക്ക് എത്തിയിരുന്നത്. എന്നാലിപ്പോള്‍ വെള്ളക്കെട്ടിലൂടെ പെട്ടെന്ന് തന്നെ മനുഷ്യരിലേക്ക് ഇതെത്തുന്ന സാഹചര്യമാണുണ്ടാകുന്നത്. നമ്മുടെ ശരീരത്തിലുള്ള പോറലുകളിലൂടെയോ മുറിവുകളിലൂടെയോ എല്ലാം എളുപ്പത്തില്‍ ബാക്ടീരിയ അകത്തെത്തുകയാണ്.
ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ വൈകാതെ തന്നെ വ്യക്തിയുടെ ആരോഗ്യനില വഷളാകും. ഛര്‍ദ്ദി, വയറിളക്കം, വയറുവേദന എന്നീ ലക്ഷണങ്ങളാണ് ഇതില്‍ കാണപ്പെടുക. മുറിവുകളിലൂടെയാണ് ബാക്ടീരിയ കടന്നതെങ്കില്‍ ഈ മുറിവ് എളുപ്പത്തില്‍ പഴുക്കുകയും അവിടത്തെ ചര്‍മ്മം തന്നെ നശിച്ചുപോവുകയും ചെയ്യാം.
ഈ ബാക്ടീരിയല്‍ അണുബാധയുണ്ടാകുന്നവരില്‍ അഞ്ചിലൊരാള്‍ മരിക്കാൻ സാധ്യതയുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. യുഎസില്‍ രോഗം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത ഫ്ളോറിഡയിലെ ലീ കൗണ്ടിയില്‍ ഇതുവരെ ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രോഗപ്രതിരോധശേഷി കുറഞ്ഞവരിലും കരള്‍ രോഗമുള്ളവരിലുമെല്ലാം ഈ ബാക്ടീരിയല്‍ അണുബാധ എളുപ്പത്തില്‍ പിടിപെടാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അല്ലാത്തവരില്‍ അത്ര ഗുരുതരമാകാതെ അണുബാധ വന്നുപോകാനും മതി.
Also Read:- 'അസാധാരണമായ ജനല്‍'; എന്താണിതിന്‍റെ പ്രത്യേകതയെന്ന് അറിയാമോ?