
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഐസൊലേഷൻ കിടക്കകളും, വെന്റിലേറ്ററുകളുമടക്കം സജ്ജമാക്കാൻ നിർദേശിച്ചു. രോഗങ്ങളുള്ളവൾ ആൾക്കൂട്ടം ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിനിടെ 864 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.
വിശദവിവരങ്ങൾ ഇങ്ങനെ
തുടർച്ചയായി കൊവിഡ് കേസുകൾ ഉയർന്ന് രോഗികളുടെ എണ്ണം നാലായിരം കടന്ന സാഹചര്യത്തിൽ ആണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം യോഗം ചേർന്ന് സ്ഥിതി വിലയിരുത്തിയത്. സംസ്ഥാനങ്ങളിലെ പ്രതിനിധികളെയും വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരെ അടക്കം പങ്കെടുപ്പിച്ചുകൊണ്ട് രണ്ടു ദിവസത്തെ അവലോകന യോഗമാണ് നടന്നത്. നിലവിൽ 4302 രോഗികളാണ് രാജ്യത്തുള്ളത്, ഇതിൽ ഭൂരിഭാഗം പേരും വീട്ടിൽ തന്നെയാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെയുള്ള 7 മരണങ്ങളടക്കം ഈ വർഷം ആകെ 44 കൊവിഡ് മരണങ്ങളാണ് സംഭവിച്ചത്.
സംസ്ഥാനങ്ങളോട് ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യമരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി മോക് ഡ്രില്ലുകൾ ഇന്നും നാളെയുമായി നടക്കുകയാണ്. രോഗവ്യാപനം തടയുന്നതിനായി ജനങ്ങൾ ശുചിത്വം പാലിക്കണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അണുക്കൾ പടരാതെ ശ്രദ്ധിക്കണം, രോഗങ്ങളുള്ളവർ ആൾക്കൂട്ടങ്ങളിലേക്ക് പോകരുതെന്നും നിർദേശമുണ്ട്. ശ്വാസകോശ രോഗങ്ങളുള്ളവർ സൂക്ഷിക്കണമെന്നും, ഗുരുതര രോഗ ലക്ഷണങ്ങളുള്ളവർ വൈദ്യ സഹായം തേടണമെന്നും നിർദേശിച്ചു. പരിശോധന കൂട്ടാനും നിർദേശമുണ്ട്. ശ്വാസകോശ രോഗം ബാധിച്ച എല്ലാവരെയും, പകർച്ചപ്പനി പോലുള്ള രോഗങ്ങളുള്ളവരിൽ അഞ്ച് ശതമാനം പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനാണ് നിലവിൽ നിർദേശമുള്ളത്. അതേസമയം കേരളത്തിൽ രണ്ടാം ദിവസവും രോഗികളുടെ എണ്ണം കുറഞ്ഞു. 24 മണിക്കൂറിനിടെ 287 പേർ രോഗമുക്തരായതോടെ ആകെ രോഗികളുടെ എണ്ണം 1373 ആയി കുറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം