കൊറോണ വൈറസ് വായുവിലൂടെ വ്യാപിക്കുന്നതെങ്ങനെ; ​ഗവേഷകർ പറയുന്നു

By Web TeamFirst Published Jul 6, 2020, 1:49 PM IST
Highlights

കൊറോണ വൈറസ് പ്രധാനമായി പകരുന്നത് രോ​ഗമുള്ള ഒരാൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങൾ നേരിട്ടു ശ്വസിച്ചാൽ രോഗം പകരാമെന്നാണ്  'യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ'  (സിഡിസി) വ്യക്തമാക്കുന്നത്.  

കൊറോണ വെെറസിന്റെ ഭീതിയിലാണ് ലോകം. കെെകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക, മാസ്ക ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയാണ് വെെറസ് പകരാതിരിക്കാനുള്ള പ്രധാന മാർ​ഗങ്ങൾ. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റുള്ളവരിലേക്ക് പകരാം.

രോഗിയുടെ സമീപമുള്ള വസ്തുക്കളിൽ വീഴുന്ന സ്രവങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാം. ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിന് ശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് മറ്റൊരാളുടെ ശരീരത്തിലെത്തുക. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ നേരിട്ടു ശ്വസിച്ചാലും രോഗം പരക്കാം. 

വെെറസ് എങ്ങനെയെല്ലാം പകരുമെന്നതിനെ കുറിച്ച് പഠനങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. ഏറ്റവുംപുതിയതായി, വെെറസ് വായുവിലൂടെയും പകരാമെന്നാണ്  ​ഗവേഷകരുടെ കണ്ടെത്തൽ. 30 രാജ്യങ്ങളിലെ 239 ഗവേഷകരാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. കൈ കഴുകിയും സാധാരണ മാസ്ക് ധരിച്ചും മാത്രം രോഗത്തെ പ്രതിരോധിക്കാൻ കഴിയില്ല എന്നാണ് ​ഗവേഷകർ വ്യക്തമാക്കുന്നത്.

 

 

വായുവിൽ തങ്ങിനിൽക്കുന്ന ദ്രവകണങ്ങളിലൂടെ കൊവിഡ് പകർന്നേക്കുമെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കൈ കഴുകിയും സാധാരണ മാസ്ക് ധരിച്ചും മാത്രം രോഗത്തെ പ്രതിരോധിക്കാൻ കഴിയില്ല.  അടച്ചുപൂട്ടിയ ഇടങ്ങളിൽ രോഗം അതിവേഗം പടരുന്നത് വായുവിലെ കണങ്ങളിലൂടെയാണ്.

ഇക്കാര്യം അംഗീകരിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുകളിൽ മാറ്റം വരുത്തണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു. വെെറസിനെ തടയാൻ വീടിനകത്ത് നിൽക്കുമ്പോഴും ഉയർന്ന നിലവാരമുള്ള ' N95 മാസ്കുകൾ'   ധരിക്കുന്നത് ഒരു ആവശ്യമായി മാറിയേക്കാമെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.

കൊറോണ വൈറസ് വായുവിലൂടെ വ്യാപിക്കുന്നതെങ്ങനെ....?

കൊറോണ വൈറസ് പ്രധാനമായി പകരുന്നത് രോ​ഗമുള്ള ഒരാൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങൾ നേരിട്ടു ശ്വസിച്ചാൽ രോഗം പകരാമെന്നാണ് ' യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ' (സിഡിസി) വ്യക്തമാക്കുന്നത്. വായുവിൽ തങ്ങി നിൽക്കുന്ന കണങ്ങളിലൂടെ ഇത് പകരാൻ സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

വാഷിങ്ടണില്‍ മാര്‍ച്ച് മാസത്തില്‍ നടന്ന ഒരു കൊയര്‍ പരിശീലനത്തില്‍ പങ്കെടുത്ത 52 പേര്‍ക്കാണ് ഒരാളില്‍ നിന്നും രോഗം പകര്‍ന്നത്. പരിശീലനത്തിൽ പങ്കെടുത്തവർ‌ ആരും തന്നെ ഹസ്തദാനം ചെയ്യുകയോ പരസ്പരം അടുത്ത് നിൽക്കുകയോ ചെയ്തിട്ടില്ല. വായുവിലൂടെയാകാം ഇവർക്ക് രോ​ഗം പിടിപ്പെട്ടതെന്ന് ​ഗവേഷകർ പറയുന്നു. 

ജനുവരി അവസാനം ചൈനയിലെ ഒരു എയർകണ്ടീഷൻഡ് റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച ശേഷം, അയൽവാസികളായ മൂന്ന് കുടുംബങ്ങൾ വൈറസ് ബാധിതരായി. വായുവില്‍ പടരുന്ന ചെറു കണികകള്‍ വഴിയാകാം വെെറസ് പകർന്നതെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു.

 

 

അണുക്കള്‍ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങള്‍ സ്പര്‍ശിക്കുന്നതല്ല വൈറസിന്റെ പ്രാഥമിക വ്യാപന മാര്‍ഗമെന്ന് സിഡിസി വ്യക്തമാക്കുന്നു. ഒരാള്‍ സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഒക്കെ പുറത്തെത്തുന്ന സ്രവങ്ങളാണ് വൈറസ് വാഹകരായി പ്രവര്‍ത്തിക്കുന്നത്. രോഗം പരത്തുന്നതിന് വൈറസ് ബാധിതനായ വ്യക്തിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ലെന്നും സിഡിസി ആവര്‍ത്തിക്കുന്നു.

' എയറോസോള്‍സ് ' ( aerosols) എന്നറിയപ്പെടുന്ന ചെറു വായു കണങ്ങളിലൂടെ വെെറസ് പകരാനുള്ള സാധ്യത ഏറെയാണ്. അടച്ചിട്ട മുറികള്‍, ശുചിമുറികള്‍ എന്നിവിടങ്ങളില്‍ വൈറസ് തങ്ങി നിൽക്കാമെന്ന് ' നേച്ചര്‍ റിസര്‍ച്ച് '  എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വുഹാനിലെ രണ്ട് ആശുപത്രികളിലായി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ   വൈറസിന്റെ ജനിതകം അല്ലെങ്കിൽ ആർ‌എൻ‌എ ഗവേഷകർ പരിശോധിച്ചു.

 

 

ആശുപത്രികളുടെ ‌ഐസോലേഷൻ വാർഡുകളിലും വായുസഞ്ചാരമുള്ള രോഗികളുടെ മുറികളിലും വായുസഞ്ചാരമുള്ള വൈറൽ ആർ‌എൻ‌എയുടെ അളവ് ( airborne viral RNA)  ഗവേഷകർ കണ്ടെത്തി. '' ഞങ്ങളുടെ പഠനം വ്യക്തമാക്കുന്നത് SARS-CoV-2 എയറോസോൾ ട്രാൻസ്മിഷൻ ഒരാളിലേക്ക് അനിയന്ത്രിതമായി പകരുന്നതിന് കാരണമാകും ''  - വുഹാൻ സർവകലാശാലയിലെ സ്റ്റേറ്റ് കീ ലബോറട്ടറി ഓഫ് വൈറോളജി ഡയറക്ടർ , കെ ലാൻ  പറഞ്ഞു. 

പകർച്ചവ്യാധി SARS-CoV-2 വൈറസ് എയറോസോളുകളിൽ കുറഞ്ഞത് മൂന്ന് മണിക്കൂറും വിവിധ പ്രതലങ്ങളിൽ ദിവസങ്ങളോളം തങ്ങി നിൽക്കാമെന്ന് ' ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ'  പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഒരാളെ രോഗിയാക്കാൻ മൂന്ന് വൈറസ് കണികകൾ മാത്രം മതിയെന്നും പഠനത്തിൽ പറയുന്നു. 

കൊവിഡ് 19: ഉമിനീര്‍ കണങ്ങള്‍ 13 അടി വരെ സഞ്ചരിക്കും; പുതിയ പഠനം...

click me!