
കണ്ണൂര്‍: സംസ്ഥാനത്ത് 17000ത്തോളം സ്ത്രീ ലൈംഗിക തൊഴിലാളികളും, 13,331 പുരുഷ ലൈംഗിക തൊഴിലാളികളും ഉണ്ടെന്ന് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി കണക്കുകള്‍. എയ്ഡ്സ് നിയന്ത്രണവുമായി ബന്ധപ്പെട്ട സര്‍വേയിലാണ് ഈ കണക്കുകള്‍ വ്യക്തമായത്. ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ എത്തി ലൈംഗിക തൊഴിലാളിയായി മാറുന്നവരാണ് ഇതില്‍ ഏറെയും.
നഗരത്തിലെ ഹോട്ടലുകള്‍, ഫ്ലാറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ലൈംഗിക തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് വിവരങ്ങള്‍ ശേഖരിച്ചത്. കേരളത്തിലെ ലൈംഗിക തൊഴിലാളികളുടെ ശരാശരി പ്രായം 36 വയസിനും 46 വയസിനും ഇടയിലാണ്. പ്രായമായി ഈ ജോലിയില്‍ നിന്നും വിടുന്നവര്‍ പിന്നീട് ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നുവെന്ന് സര്‍വേ പറയുന്നു.
പതിനേഴായിരം സ്ത്രീ ലൈംഗിക തൊഴിലാളികളില്‍ നാലുപേര്‍ക്കാണ് എച്ച്ഐവി ബാധയുള്ളത്. ഇവര്‍ക്ക് ചികില്‍സ നല്‍കുന്നുണ്ട്. സ്ത്രീ ലൈംഗിക തൊഴിലാളികളെക്കാള്‍ പുരുഷ ലൈംഗിക തൊഴിലാളികള്‍ക്കാണ് എച്ച്ഐവി ബാധ്യത കൂടുതല്‍. 11 പുരുഷ ലൈംഗിക തൊഴിലാളികള്‍ക്ക് എച്ച്ഐവി ബാധയുണ്ട്. ഇവര്‍ക്ക് ചികില്‍സ ലഭ്യമാക്കുന്നു.
കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ പുരുഷ ലൈംഗിക തൊഴിലാളികള്‍. അന്യ സംസ്ഥാനത്ത് നിന്നും എത്തുന്ന പുരുഷ ലൈംഗിക തൊഴിലാളികളുടെ എണ്ണവും വര്‍ദ്ധിച്ചതായി സര്‍വേ പറയുന്നു. ബംഗാള്‍, ബിഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ളവര്‍ കൂടുതലായി എത്തുന്നത്. ചില പുരുഷ ലൈംഗിക തൊഴിലാളികളില്‍ ചിലര്‍ സംസ്ഥാനത്തിന് പുറത്തേക്കും പോകുന്നുണ്ട്. ഈ ലൈംഗിക തൊഴിലാളികളില്‍ 10000ത്തോളം പേര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
അതേ സമയം ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ 10 വര്‍ഷത്തിനുള്ളില്‍ എച്ച്ഐവി ബാധ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. 2008 ല്‍ എച്ച്ഐവി ബാധയുടെ തോത് 0.13 ശതമാനം ആയിരുന്നെങ്കില്‍ 2018 ല്‍ ഇത് 0.05 ശതമാനമായി കുറച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam