
പാരീസ്: ഊർജപ്രതിസന്ധിക്ക് പരിഹാരമായി രംഗത്തുവന്ന എൽ ഇ ഡി അഥവാ ലെെറ്റ് എമിറ്റിങ് ഡയോഡ് ലെെറ്റുകളുടെ അമിത ഉപയോഗം കാഴ്ചയെ തകരാറിലാക്കുമെന്നും ഉറക്കപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
ഫ്രാൻസിലെ ഫ്രഞ്ച് ഹെൽത്ത് അതോറിറ്റി, അമേരിക്കയിലെ മോർഹൗസ് സ്കൂൾ ഓഫ് മെഡിസിൻസ്, കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ എന്നിവരാണ് നിരന്തരമായി എൽ ഇ ഡി ലെെറ്റുകളുമായുള്ള സമ്പർക്കം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
കുറഞ്ഞ ഊർജോപയോഗം, നീണ്ട കാലത്തെ പ്രവർത്തനക്ഷമത,കുറഞ്ഞ താപവികിരണം എന്നിവയാണ് എൽ ഇ ഡി ലെെറ്റുകൾ വളരെ ചുരുങ്ങിയ കാലം കൊണ്ട് ലോകത്ത് ജനപ്രിയമാകാൻ കാരണം. എന്നാൽ, എൽ ഇ ഡി വിളക്കുകളിൽ നിന്ന് പുറത്തുവരുന്ന നീലരശ്മികൾ ഫോട്ടോടോക്സിക് ഇഫക്ടിന് കാരണമാകുമെന്നും ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ, എൽ ഇ ഡി ലെെറ്റുകളുടെ കീഴിൽ ദീർഘനേരം കഴിയുന്നവരിൽ വലിയ തോതിൽ ഉറക്കപ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. സാധാരണ പ്രകാശത്തെക്കാൾ കൂടിയതോതിൽ നീലപ്രകാശം മലിനീകരണമായി കണക്കാക്കാമെന്ന് ഇന്റർനാഷണൽ ബ്ലൂ സ്കെെ അസോസിയേഷനും മുന്നറിയിപ്പ് നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam