
നിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ചുമയും പനിയും ശരീരവേദനയുമെല്ലാം. എന്നാല്‍ ഇങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം എല്ലായ്പോഴും ഒരേ കാരണത്താല്‍ അല്ല പിടിപെടുന്നത് എന്ന് മനസിലാക്കണം.
പലപ്പോഴും വ്യത്യസ്തമായ കാരണങ്ങളാണ് ഇവയെല്ലാത്തിലേക്കും നയിക്കുന്നത്. ഇതില്‍ നമുക്ക് പേടിക്കാനോ മുൻകരുതലെടുക്കാനോ ഉള്ളതും ഇല്ലാത്തതും കാണാം. അതിനാല്‍ തന്നെ നിശ്ചിതസമയത്തിലുമധികം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് തീര്‍ച്ചയായും വൈദ്യസഹായം തേടിയേ മതിയാകൂ.
ഇത്തരത്തില്‍ ചുമ ഏറെ നാളായി നീണ്ടുനിന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഒരാളുടെ സ്കാനിംഗ് റിപ്പോര്‍ട്ടാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ തന്നെയാണ് ആദ്യമായി ഇത് ട്വിറ്ററില്‍ പങ്കുവച്ചത്. എന്നാല്‍ സംഭവം വൈറലായതോടെ ഡോക്ടര്‍ തന്‍റെ ട്വീറ്റ് പിൻവലിച്ചു.
ഇതിനോടകം തന്നെ സ്കാനിംഗ് റിപ്പോര്‍ട്ടിന്‍റെ ഫോട്ടോയും മറ്റ് വിശദാംശങ്ങളും നിരവധി പേര്‍ പങ്കിട്ടുകഴിഞ്ഞിരുന്നു. സംഭവം ബ്രസീലിലാണ് നടന്നിരിക്കുന്നത്. ചുമ ദീര്‍ഘനാളായി തുടരുന്നുവെന്ന പരാതിയുമായി സാവോ പോളോയിലുള്ള ആശുപത്രിയിലെത്തിയ ആളുടെ സ്കാനിംഗ് റിപ്പോര്‍ട്ട് വന്നപ്പോള്‍ ഡോക്ടര്‍മാര്‍ അടക്കം ഞെട്ടിപ്പോയി. കാരണം നെഞ്ചിലും വയറിലുമെല്ലാമായി വിരകളുടെ വലിയൊരു സംഘം തന്നെ ചിതറിക്കിടക്കുന്നതായിരുന്നു സ്കാനിംഗില്‍ കാണാൻ സാധിച്ചതത്രേ.
സാധാരണഗതിയില്‍ ആളുകളില്‍ ഇത്തരത്തിലുള്ള അണുബാധകള്‍ കാണാമെങ്കിലും ഇത്രയും ഗുരുതരമായ അവസ്ഥയിലെത്തുന്നത് അപൂര്‍വം തന്നെയാണ്. മാംസം നല്ലതുപോലെ പാകം ചെയ്യാതെ കഴിക്കുന്നത് മൂലം ശരീരത്തിലെത്തുന്ന വിരകളാണത്രേ ഇവ. പിന്നീട് ശരീരത്തിനുള്ളില്‍ തന്നെ ഇവ പെരുകുകയാണ് ചെയ്യുന്നത്.
പല രീതിയിലാണിവ ആരോഗ്യത്തിന് ഭീഷണിയാവുക. അതിന് അനുസരിച്ചാണ് ശരീരം ലക്ഷണങ്ങളും കാണിക്കുക. 'സിസ്റ്റിസെറോസിസ്' എന്ന രോഗാവസ്ഥയാണത്രേ ഇയാളെ ബാധിച്ചിരുന്നത്. വിരകള്‍ കുടലിലോ തലച്ചോറിലോ പേശികളിലോ പെരുകുന്ന അവസ്ഥയാണിത്.
വിരകളുടെ മുട്ടകളടങ്ങിയ മാംസം ഭക്ഷിച്ച് മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ കഴിഞ്ഞാല്‍ മാത്രമാണ് രോഗി ഈ അവസ്ഥയിലായിട്ടുണ്ടെന്ന് തിരിച്ചറിയുകയത്രേ. എന്തായാലും ഇദ്ദേഹം നിലവില്‍ മരുന്നുകളോട് പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Also Read:- 'ആരും സഹായിച്ചില്ല'; ആശുപത്രിക്ക് പുറത്ത് പരസ്യമായി പ്രസവിച്ച് യുവതി