
ന്യുഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്യത്തെ ഇപ്പോഴത്തെ കൊവിഡ് സാഹചര്യങ്ങളും തയ്യാറെടുപ്പുകളും വിലയിരുത്തി.
ഇന്‍ഫ്ലുവന്‍സ സംബന്ധമായ അസുഖങ്ങളുടെയും ഗുരുതരമായ ശ്വാസകോശ രോഗങ്ങളുടെയും സ്ഥിതി നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കി. കൊവിഡ് പരിശോധനയ്ക്കും ജീനോ സീക്വന്‍സിങിനും ആവശ്യമായ സാമ്പിളുകള്‍ നല്‍കണം. നിലവിലെ ആഗോള കൊവിഡ് സാഹചര്യം യോഗത്തില്‍ ആരോഗ്യത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി വിശദീകരിച്ചു. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട BA.2.86, EG.5 എന്നീ വകഭേദങ്ങളെക്കുറിച്ചും വിശദീകരിച്ചു. ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരമനുസരിച്ച് EG.5 വകഭേദം അന്‍പതിലധികം രാജ്യങ്ങളിലും BA.2.86 വകഭേദം നാല് രാജ്യങ്ങളിലും ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് പ്രതിദിനം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അന്‍പതില്‍ താഴെ കൊവിഡ് കേസുകള്‍ മാത്രമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാവട്ടെ 0.2 ശതമാനത്തില്‍ താഴെയും. കഴിഞ്ഞ ഏഴ് ദിവസമായി ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആകെ കൊവിഡ് കേസുകളില്‍ 0.075 ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. രാജ്യത്തെ കൊവിഡ് സാഹചര്യം നിലവില്‍ നിയന്ത്രണ വിധേയമാണെന്ന് പി.കെ മിശ്ര ചൂണ്ടിക്കാട്ടി. ആരോഗ്യ സംവിധാനങ്ങള്‍ ഇപ്പോഴും സജ്ജമാണ്. സംസ്ഥാനങ്ങള്‍ ഇന്‍ഫ്ലുവന്‍സ സംബന്ധമായ അസുഖങ്ങള്‍ നിരീക്ഷിക്കണം. ജീനോം സീക്വന്‍സിങ് നടത്തുകയും ആഗോള തലത്തില്‍ കണ്ടെത്തുന്ന വകഭേദങ്ങള്‍ക്കായി പരിശോധനകള്‍ തുടരുകയും വേണമെന്നും നിര്‍ദേശിച്ചു.
'കൊവിഡിന് ശേഷം രോഗികളെ ബാധിക്കുന്നൊരു പ്രശ്നം'; പ്രധാനപ്പെട്ട കണ്ടെത്തലുമായി പഠനം
കൊവിഡ് 19 നിലവില്‍ ഭീഷണി ഉയര്‍ത്തുന്നില്ല എന്ന വിലയിരുത്തലിലാണ് ലോകരാജ്യങ്ങളെല്ലാം തന്നെ മുന്നോട്ടുപോകുന്നത്. ജനിതകവ്യതിയാനം സംഭവിച്ച പല വൈറസ് വകഭേദങ്ങളും ഇതിനിടെ വരുന്നുണ്ട്. ഇവയില്‍ ചിലതെങ്കിലും ചെറിയ ആശങ്കയൊക്കെ സൃഷ്ടിക്കുന്നതാണ്. എങ്കില്‍പ്പോലും, കൊവിഡ് ഉയര്‍ത്തുന്ന വലിയ വെല്ലുവിളി ഇപ്പോഴില്ല എന്നുതന്നെ പറയാം.
അതേസമയം കൊവിഡ് പിടിപെട്ടതിന് ശേഷം പിന്നീട് രോഗികളില്‍ കാണുന്ന അനുബന്ധപ്രശ്നങ്ങള്‍ എപ്പോഴും ആശങ്ക സൃഷ്ടിക്കുന്നതാണ്. പ്രത്യേകിച്ചും ഇത് സംബന്ധിച്ച് ആധികാരികവും കൃത്യമായതുമായ വിവരങ്ങള്‍ ഇന്നും ലഭ്യമല്ലാത്ത സാഹചര്യത്തില്‍.
അതായത് കൊവിഡിന് ശേഷം എന്തെല്ലാം പ്രശ്നങ്ങള്‍, രോഗങ്ങള്‍ നമ്മെ ബാധിക്കാമെന്നതിന് ഏകീകരിക്കപ്പെട്ട ഒരു ഡാറ്റ ഇല്ല. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍, ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, തലച്ചോറിനെ ബാധിക്കുന്ന ബ്രെയിൻ ഫോഗ് എന്നിങ്ങനെ പല പ്രശ്നങ്ങളും ഇക്കൂട്ടത്തിലുള്ളതായി വിദഗ്ധരും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.
അതേസമയം കൊവിഡ് പിടിപെട്ടവരില്‍ അതിന് ശേഷം ആറ് മാസം കഴിയുമ്പോള്‍ ബിപി (രക്തസമ്മര്‍ദ്ദം) വരാനുള്ള സാധ്യതയാണ് ഇപ്പോഴൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. 'അമേരിക്കൻ ഹാര്‍ട്ട് അസോസിയേഷ'ന് കീഴില്‍ വരുന്ന 'ഹൈപ്പര്‍ടെൻഷൻ' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.