
രാജ്യത്തെ വിവിധ ഹോട്ട്സ്‍പോട്ടുകളില്‍ മൂന്നിലൊരാള്‍ കൊവിഡ് രോഗമുക്തി നേടുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആര്‍). കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള കൊവിഡ് രോഗികളുടെ എണ്ണം ആശങ്ക ജനിപ്പിക്കുന്നതാണെങ്കിലും മൂന്നിലൊരാള്‍ വീതം കൊവിഡ് മുക്തി നേടുന്നത് ആശ്വാസകരമായ വാര്‍ത്തയാണ് എന്നാണ് ഐസിഎംആറിന്‍റെ വിലയിരുത്തല്‍.
മുംബൈ, പൂനെ, ദില്ലി, അഹമ്മദാബാദ്, ഇന്‍ഡോര്‍ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കൊവിഡിന്റെ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ പരിശോധനകള്‍ നടത്തിവരുകയാണ് ഐസിഎംആര്‍.
കണ്ടെയ്‍ന്‍മെന്‍റ് സോണുകളില്‍ രോഗബാധ 15 മുതല്‍ 30 ശതമാനം വരെയെന്ന് ഐസിഎംആര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പലരിലും നേരിയ ലക്ഷണങ്ങളുമായി ഇതിനോടകം രോഗം വന്നുപോയിട്ടുണ്ടാകാം. ഐസിഎംആര്‍ നടത്തിയ 'സെറോളജിക്കല്‍ സര്‍വേ'യിലാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്തെ 70 ജില്ലകളിലെ 24,000 പേരുടെ രക്തസാംപിളാണ് പരിശോധിച്ചത്. റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും കൈമാറി.
അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 9987 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‍തതോടെ ആകെ രോഗികളുടെ എണ്ണം 2,66,598 ആയി ഉയര്‍ന്നു. 266 പേരാണ് 24 മണിക്കൂറിനിടെ രോഗബാധിതരായി മരിച്ചത്. ഇതോടെ മരണസംഖ്യ 7466 ആയി. അഞ്ച് ദിവസത്തിനിടെയാണ് അരലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചത്. 1,29,917 പേരാണ് നിലവില്‍ ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,29,214 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയവും വ്യക്തമാക്കുന്നു.
Also Read: ഗവേഷകന് കൊവിഡ്; ഐസിഎംആർ ആസ്ഥാനം താൽകാലികമായി അടച്ചു...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam