
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുകയാണ്. അതിനിടെ കേരളത്തിലേയ്ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈന്‍ ഏഴ് ദിവസമാക്കി സര്‍ക്കാര്‍ ചുരുക്കി.
സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്‍റൈനാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇനി കേരളത്തിന് പുറത്തുനിന്നുള്ള സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ ഏഴ് ദിവസം മാത്രം ക്വാറന്‍റൈനില്‍ ഇരുന്നാല്‍ മതി. ഏഴുദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് 19 പരിശോധന നടത്താം. പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയാല്‍ അടുത്ത ഏഴുദിവസം ക്വാറന്‍റൈനില്‍ കഴിയണമെന്ന് നിര്‍ബന്ധമില്ല.
എന്നാൽ, ആരോഗ്യ പ്രോട്ടോക്കോൾ പ്രകാരം 14 ദിവസത്തെ ക്വാറന്‍റൈന്‍ പൂർത്തിയാക്കുന്നതാണ് അഭികാമ്യമെന്നും സര്‍ക്കാര്‍ ഉത്തരവിൽ പറയുന്നുണ്ട്. കൂടാതെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നൽകി. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നൂറ് ശതമാനം ജീവനക്കാരും ഇന്നുമുതല്‍ ഹാജരാകണം. കൊവിഡ് പ്രോട്ടോകോളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്. ഈ ഇളവുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
അതേസമയം, കേരളത്തില്‍ ഇന്നലെ 4125 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിൽ ഇന്നലെ 83000 കേസുകളും. അതായത് മൊത്തം പുതിയ പോസിറ്റീവിന്‍റെ 4.9% കേരളത്തിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam