കൊവിഡ് പരിശോധന നടത്തി ഫലം അറിയിക്കുന്ന ഫെയ്‌സ് മാസ്‌ക്കുകള്‍!

By Web TeamFirst Published Jun 30, 2021, 9:51 PM IST
Highlights

കുറഞ്ഞ സമയത്തിനുള്ളില്‍ പരിശോധനാഫലം വരുന്ന ടെസ്റ്റുകള്‍ക്ക് തന്നെയാണ് എപ്പോഴും 'ഡിമാന്‍ഡ്' ഉള്ളത്. ഇതുതന്നെ കൊവിഡ് പ്രതിരോധത്തിനായി നാം ഉപയോഗിക്കുന്ന ഫെയ്‌സ് മാസ്‌ക്കുകള്‍ നടത്തിയാലോ! കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും സംഗതി സത്യമാണ്

രണ്ട് വര്‍ഷത്തിലധികമായി കൊവിഡ് 19 മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് ലോകം. കൊറോണ വൈറസ് എന്ന രോഗകാരിയാണ് കൊവിഡ് 19ന് കാരണമാകുന്നതെന്ന് നമുക്കറിയാം. മനുഷ്യശരീരത്തില്‍ ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് പരിശോധനകള്‍ ആവശ്യമാണ്.

ആന്റിജെന്‍ ടെസ്റ്റ്, പിസിആര്‍ ടെസ്റ്റ് എന്നിവയാണ് പ്രധാനമായും കൊവിഡ് കണ്ടെത്തുന്നതിന് നാം അവലംബിച്ചുവരുന്നത്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരാണെങ്കില്‍ അതിലൂടെ തന്നെ രോഗസാധ്യതയിലേക്ക് സൂചന വരാം. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടമാകാത്തവരാണെങ്കില്‍ പരിശോധനയിലൂടെ മാത്രമേ അക്കാര്യം മനസിലാക്കാന്‍ സാധിക്കൂ.

കുറഞ്ഞ സമയത്തിനുള്ളില്‍ പരിശോധനാഫലം വരുന്ന ടെസ്റ്റുകള്‍ക്ക് തന്നെയാണ് എപ്പോഴും 'ഡിമാന്‍ഡ്' ഉള്ളത്. ഇതുതന്നെ കൊവിഡ് പ്രതിരോധത്തിനായി നാം ഉപയോഗിക്കുന്ന ഫെയ്‌സ് മാസ്‌ക്കുകള്‍ നടത്തിയാലോ! കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും സംഗതി സത്യമാണ്. 

യുഎസിലെ 'മാസ്‌ക്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി'യും 'ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി'യും സംയുക്തമായാണ് കൊറോണ വൈറസ് അടക്കമുള്ള വൈറസുകളെയും രോഗകാരികളായ ബാക്ടീരിയ, മറ്റ് കെമിക്കലുകള്‍ എന്നിവയെ എല്ലാം കണ്ടെത്തുന്നതിന് സഹായിക്കുന്ന ഫെയ്‌സ് മാസ്‌കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 

സാധാരണഗതിയില്‍ നാം ഉപയോഗിക്കുന്ന മാസ്‌കുകളില്‍ നിന്ന് കാഴ്ചയ്ക്ക് ഇത് വ്യത്യസ്തമല്ല. എന്നാല്‍ മാസ്‌കിനകത്ത് രോഗകാരികളെ കണ്ടെത്തുന്നതിനുള്ള ചെറിയ സെന്‍സറുകള്‍ ഉണ്ടായിരിക്കും. പരിശോധന നടത്തുന്നതിന് മാസ്‌കിനകത്ത് ഘടിപ്പിച്ചിരിക്കുന്ന ചെറിയ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. തുടര്‍ന്ന് 90 മിനുറ്റിനകം പരിശോധനാ ഫലം മാസ്‌കിനകത്തായി തെളിഞ്ഞുവരും. 

വ്യക്തിയില്‍ നിന്ന് പുറത്തെത്തി മാസ്‌കില്‍ പറ്റിയിരിക്കുന്ന സ്രവകണങ്ങളില്‍ രോഗകാരി ഉണ്ടോയെന്നാണ് സെന്‍സറുകള്‍ ഉപയോഗപ്പെടുത്തി പരിശോധിക്കുന്നത്. ഇത് പിസിആര്‍ ടെസ്റ്റിനോളം തന്നെ കൃത്യമാണെന്നാണ് നിര്‍മ്മാതാക്കളായ ഗവേഷകര്‍ അവകാശപ്പെടുന്നത്. 

2020 ആദ്യത്തില്‍ തന്നെ ഇത്തരത്തില്‍ എളുപ്പത്തില്‍ വൈറസ് അടക്കമുള്ള രോഗകാരികളെ കണ്ടെത്തുന്നതിനുള്ള സെന്‍സര്‍ പിടിപ്പിച്ച മാസ്‌ക്, കോട്ടുകള്‍ എന്നിവയെല്ലാം രൂപപ്പെടുത്തിയെടുക്കാന്‍ ഗവേഷകര്‍ ശ്രമം തുടങ്ങിയിരുന്നു. ഇതിനിടെ കൊവിഡ് 19 വ്യാപകമായതോടെ ഗവേഷണം വേഗത്തിലാക്കുകയായിരുന്നവത്രേ. 

Also Read:- കൊവിഡ് വാക്‌സിന്‍ വന്ധ്യതയ്ക്ക് കാരണമാകുമോ? വിദഗ്ധര്‍ പറയുന്നു

click me!