
ക്യാൻസറിനോട് പൊരുതി ജീവിതത്തിലേയ്ക്ക് തിരിച്ചുവരികയായിരുന്നു നടി ശരണ്യ ശശി. അർബുദ ബാധയെത്തുടർന്ന് 11 തവണ സർജറിക്ക് വിധേയയായിരുന്നു. തുടർ ചികിൽസയ്ക്കു തയാറെടുക്കുന്നതിനിടെയാണ് ശരണ്യയ്ക്ക് കൊവിഡ് ബാധിച്ചത്. ഇതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി.
മേയ് 23നാണ് ശരണ്യയെ കൊവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ശരണ്യയുടെ അന്ത്യം.
സീരിയലുകളിലൂടെ നാടൻ വേഷങ്ങളിൽ എത്തി മലയാളീപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമായിരുന്നു ശരണ്യ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചെറിയ തലവേദനയുടെ രൂപത്തിലാണ് ശരണ്യയെ തേടി ട്യൂമർ എത്തുന്നത്. ഒരു സീരിയല്‍ ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഭയങ്കരമായ തലവേദന വരുന്നത്. ഡോക്ടറെ കാണിച്ചശേഷം മൈഗ്രേയ്‌നിനുള്ള മരുന്ന് രണ്ട് മാസത്തോളം കഴിച്ചു. 2012ൽ ആണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ആണെന്ന് കണ്ടെത്തിയത്.
പിന്നീട് തുടര്‍ച്ചയായ ചികിത്സയുടെ നാളുകളായിരുന്നു. ബ്രെയിൻ ട്യൂമറും തൈറോയ്ഡ് ക്യാന്‍സറുമായും ബന്ധപ്പെട്ട് 11 ശസ്ത്രക്രിയകൾ ആണ് നടത്തിയത്. പലപ്പോഴും ശസ്ത്രക്രിയ ചെയ്യാന്‍ ഒരു രൂപപോലും ഇല്ലാത്ത പ്രതിസന്ധിയിലായിരുന്നു താരം. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പലയിടത്തുനിന്നും സഹായങ്ങളെത്തി. നടി സീമ ജി നായരാണ് ശരണ്യയുടെ ചികിത്സയ്ക്ക് എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത്. ചികിത്സയ്ക്കും വീട് വയ്ക്കാനും ശരണ്യയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുവാനും സീമയുണ്ടായിരുന്നു. ചെമ്പഴന്തി അണിയൂരിലെ 'സ്‌നേഹസീമ' എന്ന വീടു നിര്‍മിച്ചു നല്‍കിയത് സൗഹൃദകൂട്ടായ്മയായിരുന്നു. ഇതിനു പിന്നിലും സീമയുണ്ടായിരുന്നു. സീമ ജി നായോരോടുള്ള സ്‌നേഹത്തിന്‍റെ പേരിലാണ് വീടിനു 'സ്‌നേഹസീമ'യെന്നു പേരിട്ടത്.
Also Read: 'സ്നേഹസീമ'യില്‍ ഇനി ആ പുഞ്ചിരിയില്ല; നടി ശരണ്യ അന്തരിച്ചു
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam