രണ്ട് രീതിയിലാണ് പുകവലിയും കൊവിഡ്19 രോഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് എന്നാണ് ഡോ. മനോജ് വെള്ളനാട് പറയുന്നത്.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുകയാണ്. ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ വൈറസുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും വിലയിരുത്തലുകളുമാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. പുകവലിക്കുന്നവരിൽ കൊവിഡ് 19 രോഗം പടരുന്നതിനുള്ള സാധ്യത കൂടുതലാണ് എന്നു ചില പഠനങ്ങള്‍ പറയുന്നുണ്ട്. ചൈനയിൽ കൊവിഡ് രോഗം ബാധിച്ചവരിൽ പുകവലിക്കുന്നവർ ഗുരുതരാവസ്ഥയിലായിരുന്നെന്ന് റോചസ്റ്ററിലെ മയോ ക്ലിനിക് നികോട്ടിൻ ഡിപ്പെൻഡൻസ് സെന്റർ ഡയറക്ടര്‍ ജെ. ടെയ്‍ലർ ഹെയ്സ് പറഞ്ഞു.
രണ്ട് രീതിയിലാണ് പുകവലിയും കൊവിഡ്19 രോഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് എന്നാണ് ഡോ. മനോജ് വെള്ളനാട് പറയുന്നത്.
1️. പുകവലി കാരണം തന്നെ രോഗം പടരാനുള്ള സാധ്യത കൂടുന്നു.
2️. രോഗം പിടിപെട്ടുകഴിഞ്ഞാൽ അത് സങ്കീർണമാകാനുള്ള സാധ്യത പുകവലിക്കുന്നവരിൽ കൂടുതലാണ്.
പുകവലിക്കുന്നവരിൽ രോഗം പടരാനുള്ള സാധ്യത കൂടുന്നതും രണ്ട് കാരണങ്ങൾ കൊണ്ടാണ്.
പുകവലി നമ്മുടെ ശ്വാസകോശത്തിനും ഹൃദയത്തിനും രക്തക്കുഴലുകൾക്കും എല്ലാം ദോഷകരമാണെന്ന കാര്യം നമുക്കറിയാം. സ്ഥിരമായി പുകവലിക്കുന്ന ഒരാളുടെ ശ്വാസകോശത്തിൻ്റെ കപ്പാസിറ്റി മറ്റുള്ളവരിൽ നിന്ന് വളരെ കുറവായിരിക്കും. അവര്‍ക്ക് ശ്വാസകോശാർബുദം ഉണ്ടാവാം. ഹൃദയസംബന്ധമായതോ രക്തക്കുഴലുമായി ബന്ധപ്പെട്ടതോ ആയ രോഗങ്ങൾ നേരത്തേ തന്നെ ഉണ്ടായിരിക്കാം.
കൊവിഡ് രോഗാണുവും ശ്വാസകോശത്തെയും ഹൃദയത്തെയും നേരിട്ട് ബാധിക്കുന്ന വൈറസാണ്. മേൽപ്പറഞ്ഞ പ്രശ്നങ്ങൾ ഉള്ളവരിൽ രോഗം വന്നുകഴിഞ്ഞാൽ ഹൃദയത്തിൻ്റെയും ശ്വാസകോശത്തിൻ്റെയും പ്രവർത്തനം വളരെ വേഗം മന്ദീഭവിക്കാൻ സാധ്യതയുണ്ട്. ഇത് കൊവിഡ് രോഗം ഗുരുതരമാകാനും നേരത്തേയുള്ള പ്രശ്നങ്ങൾ അതിവേഗം മൂർച്ഛിക്കാനും ഇടയാക്കും. അങ്ങനെയുള്ളപ്പോൾ രോഗിയുടെ അവസ്ഥ പെട്ടന്ന് സങ്കീർണമാകുകയും വെൻ്റിലേറ്റർ സഹായമൊക്കെ വേണ്ടി വരികയും മരണസാധ്യത വർദ്ധിക്കുകയും ചെയ്യും.
അതുകൊണ്ട് തന്നെ സ്ഥിരമായി പുകവലിക്കുന്നവർ കൊവിഡ് രോഗം തങ്ങൾക്ക് കിട്ടാതിരിക്കാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കണം.
മാത്രമല്ലാ, പുകവലി നിർത്തുന്നതിനും ഏറ്റവും നല്ല സമയവും സാഹചര്യവും ഇതാണ്. സൗഹൃദ സംഘങ്ങളിൽ പുകവലിശീലമുള്ളവരെ അതിനായി പ്രചോദിപ്പിക്കാനും ഈ സമയം നമുക്ക് ഉപയോഗപ്പെടുത്താം.
എഴുതിയത് - ഡോ. മനോജ് വെള്ളനാട്
Also Read: ഇന്ന് ലോക പുകയില വിരുദ്ധ ദിനം; പുകവലി നിര്‍ത്താന്‍ ഇതാ ചില വഴികള്‍...