
പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്.
ആര്‍ത്തവ തകരാറുകള്‍ പലതരത്തിലുണ്ട്. ചിലരില്‍ ആര്‍ത്തവം കൃത്യമായ ഇടവേളകളില്‍ വരാതിരിക്കുമ്പോള്‍ പലതവണയുള്ളതും, നീണ്ടു നില്‍ക്കുന്ന ആര്‍ത്തവവുമാണ് ചിലരുടെ പ്രശ്‌നം. ഈ ക്രമക്കേടുകള്‍ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ രോഗം സങ്കീര്‍ണമാകും. ഇത്തരത്തില്‍ സ്ത്രീകളില്‍ ആര്‍ത്തവം ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതിന്റെ പ്രധാന കാരണം വോണ്‍ ബില്ലിബ്രാന്‍ഡ് (Von Willebrand) എന്ന രോഗമാണ്.
എന്താണ് വോണ്‍ വില്ലിബ്രാന്‍ഡ് രോഗം?
രക്തസ്രാവ വൈകല്യമാണ് വോണ്‍ വില്ലിബ്രാന്‍ഡ് എന്ന രോഗം . രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വോണ്‍ വില്ലിബ്രാന്‍ഡ് ഫാക്ടറിന്റെ (VWF) അഭാവമോ അതിന്‍റെ മറ്റ് കുഴപ്പമോ ആണ് വില്ലിബ്രാന്‍ഡ് രോഗത്തിന് കാരണമാവുന്നത്.
കഠിനാവസ്ഥയിലുള്ള ഈ രോഗം തിരിച്ചറിയുന്നത് പലപ്പോഴും പ്രസവസമയത്ത് മാത്രമാണ്. ലോക ഹീമോഫീലിയ ഫെഡറേഷന്റെ കണക്കനുസരിച്ച് ജനസംഖ്യയില്‍ നൂറിലൊരാള്‍ക്ക് രക്തസ്രാവവൈകല്യമുണ്ട്. അതില്‍ കൂടുതലും വോണ്‍വില്ലിബ്രാന്‍ഡ് രോഗമാണ്. രോഗബാധിതരായ സ്ത്രീകളില്‍ ആര്‍ത്തവം ഇരുപതുദിവസംവരെ നീളും.
എങ്ങനെ കണ്ടെത്താം?
രോഗം തിരിച്ചറിയാന്‍ വൈകുന്നതാണ് രോഗത്തെ ഏറ്റവും സങ്കീര്‍ണമാക്കുന്നത്. അമിത രക്തസ്രാവംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴോ ശസ്ത്രക്രിയയുടെയോ പ്രസവത്തിന്റെയോ സമയത്തോ ആണ് രോഗിക്ക് രക്തസ്രാവവൈകല്യമുള്ളതായി കണ്ടെത്തുന്നത്. ടൈപ്പ് 1, ടൈപ്പ് 2, ടൈപ്പ് 3, അക്യൂട്ട് എന്നിങ്ങനെ രോഗം പലതരത്തിലുണ്ടെങ്കിലും ടൈപ്പ്-3 തരത്തിലുള്ള വോണ്‍ വില്ലിബ്രാന്‍ഡാണ് ഗൗരവമായി കാണേണ്ടത്. കണ്ടെത്താനായാല്‍ രോഗം അടുത്ത തലമുറയിലേക്ക് വ്യാപിപ്പിക്കുന്നത് ഒരു പരിധിവരെ തടയാനാവും.
ലക്ഷണങ്ങള്‍
ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം അനിയന്ത്രിതമായ രക്തസ്രാവം തന്നെയാണ്. രക്തസ്രാവത്തിന്റെ തീവ്രത പലരിലും പലതരത്തിലാവും എന്നു മാത്രം. പത്ത് മിനുട്ടില്‍ കൂടുതല്‍ നേരം നീണ്ടുനില്‍ക്കുന്ന മൂക്കിലൂടെയുള്ള രക്തസ്രാവം, മൂത്രത്തിനൊപ്പമുള്ള രക്തസ്രാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ചികിത്സ
അമിത രക്തസ്രാവത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാവുമ്പോള്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam