
അതിവേഗത്തിൽ ക്ഷയരോഗം കണ്ടെത്തുന്നതിനുള്ള രോഗ നിർണയ കിറ്റ് വികസിപ്പിച്ച് തിരുവനന്തപുരം ശ്രീ ചിത്തിര തിരുന്നാള്‍ ഇൻസ്റ്റിറ്റ്യൂട്ട്. ഏറെ നാളത്തെ ശ്രമഫലമായി ഡോ.അനൂപ് തെക്കുംവീട്ടിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. കുറഞ്ഞ ചെലവിൽ രോഗ നിർണയം നടത്താനാകുന്ന കിറ്റ് മൂന്ന് മാസത്തിനകം ആശുപത്രികളിൽ ലഭ്യമായിത്തുടങ്ങും.
ലോകത്ത് 180 കോടി ആളുകള്‍ ടിബി ബാധിതരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മികച്ച ചികിത്സ ലഭിച്ചാൽ ഭേദമാക്കാൻ കഴിയുന്ന ശ്വാസകോശത്തിലെ ക്ഷയ രോഗം തുടക്കത്തിൽ കണ്ടെത്താനാകാത്തതാണ് വെല്ലുവിളി. ഇതിന് പരിഹാരമായാണ് ശ്രീ ചിത്തിര തിരുന്നാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ക്ഷയ രോഗ നിർണയ കിറ്റ് വികസിപ്പിച്ചത്.7 വർഷത്തോളം നീണ്ട പരിശ്രമത്തിന്‍റെ ഫലമാണ് അഗാപ്പെ ചിത്ര ടിബി ഡയഗ്നോസ്റ്റിക് കിറ്റ്.
97.71 ശതമാനം കൃത്യത ഉറപ്പാക്കുന്ന കിറ്റ് നിർമ്മിക്കാനും വിതരണം ചെയ്യുന്നതിനുമുള്ള സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കണ്‍ട്രോള്‍ ഓർഗനൈസോഷന്‍റെ അംഗീകാരം ലഭിച്ചതോടെ കിറ്റിന്‍റെ ലോഞ്ചിംഗ് ചിത്തിര തിരുന്നാള്‍ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റ് ഡോ. വി കെ സാരസ്വത് നിർവഹിച്ചു. ഒരു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും.കൊവിഡ് കാലത്ത് ആശുപത്രികളിൽ ആർടിപിസിആർ ടെസ്റ്റിങ് കേന്ദ്രങ്ങളുള്ളതിനാൽ പുതിയ സംവിധാനങ്ങള്‍ വേണ്ടെന്നതാണ് പ്രത്യേകത.കൊച്ചിയിലെ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് എന്ന സ്ഥാപനമാണ് കിറ്റ് നിർമ്മിച്ച് വിപണിയിലെത്തിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam