
കൊവിഡ് 19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിര്‍ മരുന്ന് അമേരിക്ക വാങ്ങിക്കൂട്ടുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ ഒരു ലക്ഷം കവിയുമെന്ന ആശങ്കക്കിടെയാണ് അമേരിക്കയുടെ ഏകപക്ഷീയമായ നടപടി. ബ്രിട്ടനും യൂറോപ്പുമടക്കം ലോകത്ത് മറ്റൊരു രാജ്യത്തിനും അടുത്ത മൂന്ന് മാസത്തേക്കെങ്കിലും ഈ മരുന്ന് കിട്ടില്ലെന്നാണ് ആശങ്ക.
മരുന്നിന്റെ അഞ്ച് ലക്ഷം ഡോസാണ് അമേരിക്ക വാങ്ങിക്കൂട്ടിയത്. പരീക്ഷണാടിസ്ഥാനത്തിൽ കമ്പനി പുറത്തിറക്കിയ ഒരു ലക്ഷത്തി നാൽപ്പതിനായിരം ഡോസ് മരുന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം ഉപയോഗിച്ച് കഴിഞ്ഞിട്ടുണ്ട്. മരുന്നിന്‍റെ ഏറിയ പങ്കും അവര്‍ക്കാണ് ലഭിച്ചിട്ടുള്ളതെന്ന് ലിവര്‍പൂള്‍ സര്‍വ്വകലാശാലയിലെ ഗവേഷകനായ ഡോ ആന്‍ഡ്രൂ ഹില്‍ ദി ഗാര്‍ഡിയനോട് പ്രതികരിച്ചത്.
യുഎസ് ലൈസന്‍സ് അതോറിറ്റികളുടെ അംഗീകാരം നേടിയ ആദ്യത്തെ മരുന്നാണ് റെംഡിസിവിര്‍. ഗിലീഡ് നിര്‍മ്മിക്കുന്ന ഈ മരുന്ന് കൊവിഡ് രോഗികളില്‍ രോഗവിമുക്തി വേഗത്തില്‍ നല്‍കുന്നതായാണ് നിരീക്ഷണം. കമ്പനി നിര്‍മ്മിച്ച 90 ശതമാനത്തോളം മരുന്നും ട്രംപ് ഭരണകൂടമാണ് മേടിച്ചിരിക്കുന്നത്. കൊവിഡ് 19 ചികിത്സയില്‍ അംഗീകാരം നേടിയ ആദ്യമരുന്ന് ലഭിച്ചിരിക്കുന്നത് അമേരിക്കയിലുള്ളവര്‍ക്കാണ് എന്ന് ട്രംപ് ഭരണകൂടം വിശദമാക്കുന്നത്. അടുത്ത മൂന്ന് മാസത്തേക്ക് ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ അടക്കമാണ് അമേരിക്ക വെര്‍ച്വലായി വാങ്ങിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
രോഗചികിത്സയ്ക്കായി റെംഡിസിവിര്‍ ആവശ്യമുള്ള ഓരോ രോഗിക്കും ഈ മരുന്ന് ലഭിക്കണമെന്നാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതെന്ന് യുഎസ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വ്വീസ് സെക്രട്ടറി അലെക്സ് അസര്‍ കഴിഞ്ഞ ദിവസം വിശദമാക്കിയിരുന്നു. ഗിലീഡ് പേറ്റന്‍ഡ് നേടിയിട്ടുള്ള ഈ മരുന്ന് മറ്റ് കമ്പനികള്‍ക്ക് ഉണ്ടാക്കുവാന്‍ അനുമതിയുള്ളതല്ല. ആറ് ഡോസ് അടങ്ങുന്ന ട്രീറ്റ്മെന്‍റിന് രണ്ടലക്ഷത്തി നാല്‍പ്പത്തി ഒന്നായിരം രൂപയോളമാണ് ചെലവെന്നാണ് യുഎസ് ഭരണകൂടം വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam