
എല്ലാ വർഷവും ഓഗസ്റ്റ് 13-ന് ലോക അവയവദാന ദിനം ആചരിക്കുന്നു. മരണശേഷവും മറ്റൊരാളെ സഹായിക്കാൻ ഒരു വ്യക്തിക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യങ്ങളിലൊന്നായ അവയവ-കല (tissue) ദാനത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി ഈ ദിനം ആചരിച്ച് വരുന്നു.
അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക, ഇതിലെ നടപടിക്രമങ്ങൾ മനസ്സിലാക്കാൻ ആളുകളെ പ്രേരിപ്പിക്കുക, അതുപോലെ തന്നെ കൃത്യമായ അറിവോടെ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് കുടുംബങ്ങളെ തടയുന്ന തെറ്റിദ്ധാരണകൾ ദൂരീകരിക്കുക എന്നിവയാണ് ഈ ദിനം ലക്ഷ്യമിടുന്നത്.
അവയവദാനം എന്ന പ്രക്രിയയെ കുറിച്ച് ഇപ്പോഴും ആളുകളിൽ പലവിധത്തിലുള്ള ആശങ്കളും മിഥ്യാധാരണകളും നിലനിൽക്കുന്നു എന്നതാണ് വസ്തുത. 1954-ൽ ഡോക്ടർ ജോസഫ് മുറെയുടെ നേതൃത്വത്തിലായിരുന്നു ആദ്യ അവയവമാറ്റ ശസ്ത്രക്രിയ നടന്നത്.
1990 -ൽ ഡോക്ടർ ജോസഫ് മുറേയ്ക്ക് അവയവമാറ്റ ശസ്ത്രക്രിയയിൽ നേട്ടം കെെെവരിച്ചതിന് ഫിസിയോളജി, മെഡിസിൻ എന്നിവയ്ക്കുള്ള നോബൽ സമ്മാനം ലഭിച്ചു. റൊണാൾഡ് ലീ ഹെറിക് ആണ് ആദ്യത്തെ അവയവ ദാതാവ്. അവയവം ദാനം ചെയ്യുന്നയാൾ പൂർണ ആരോഗ്യവനായിരിക്കണം.
ബാധകമായ ചട്ടങ്ങൾ പ്രകാരമുള്ള ഫോം 7 ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് പ്രതിജ്ഞ രജിസ്റ്റർ ചെയ്തുകൊണ്ട് ഒരാൾക്ക് അവയവദാനത്തിനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കാവുന്നതാണ്. എന്നാൽ, അവയവദാനത്തിനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം ഒരാൾ മരിക്കുമ്പോൾ അവയവങ്ങൾ സ്വയമേവ ദാനം ചെയ്യപ്പെടുകയില്ല. കൃത്യമായ വൈദ്യശാസ്ത്രപരവും നിയമപരവുമായ വ്യവസ്ഥകൾ പാലിക്കപ്പെടുമ്പോൾ മാത്രമേ അവയവദാനം സാധ്യമാകൂ.
മരണസമയത്ത് അവയവങ്ങളോ കലകളോ മാറ്റിവയ്ക്കലിന് അനുയോജ്യമാണോ എന്ന് വൈദ്യവിദഗ്ധർ തീരുമാനിക്കുന്നു. അതേസമയം, അവയവദാനം നടത്തുന്നതിന് മുൻപായി മരിച്ചയാളുടെ മൃതദേഹത്തിന്റെ നിയമപരമായ അവകാശിയുടെ സമ്മതം ആവശ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam