
ദില്ലി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രതിഷേധം. ദില്ലി സർവകലാശാലയിലെ നിയമ വിദ്യാർത്ഥികളാണ് പ്രതിഷേധം നടത്തിയത്. പത്ത് വർഷമായി അനാരോഗ്യത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച കമ്മീഷന്റെ വേർപാട് ദു:ഖത്തോടെ അറിയിക്കുന്നുവെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനൊപ്പം പുതുതായി നിയമിതരായ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, ഡോ. സുഖ്ബീർ സിംഗ് സന്ധു എന്നിവരുടെ ചിത്രങ്ങളും ഒരു പോസ്റ്ററിൽ ഉണ്ടായിരുന്നു.
എക്‌സിൽ പോസ്റ്റ് ചെയ്ത പോസ്റ്ററുകൾ അതിവേഗം തന്നെ വൈറലായി മാറുകയും ചെയ്തു. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ രാമക്ഷേത്ര പരാമർശത്തിൽ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഗുരു ഗ്രന്ഥസാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ചൂണ്ടിക്കാട്ടിയതിലും പെരുമാറ്റച്ചട്ട ലംഘനമില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് കമ്മീഷൻ നിലപാടെടുത്തത്. പ്രചാരണ റാലികളിൽ മോദി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷൻ.
രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ മുസ്ലീങ്ങൾക്കെതിരായ പരാമർശം സംബന്ധിച്ച പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണനക്കെടുത്തില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രസംഗമാണ് വലിയ വിവാദത്തിലായത്.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുവെന്നവകാശപ്പെട്ടായിരുന്നു മോദിയുടെ വാക്കുകൾ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കും, കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും,സഹോദരിമാരുടേയും സ്വര്‍ണ്ണത്തിന്‍റെ കണക്കെടുപ്പ് നടത്തി അത് മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam