
ദില്ലി: കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമാണത്തിന് 100 കോടി രൂപയാണ് ചെലവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പാർലമെന്റിൽ രാജ്യത്തെ റോഡ് നിർമ്മാണത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹൈവേ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25% ഭൂമിയുടെ തരാമെന്ന് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം അതിൽ നിന്ന് പിന്മാറിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
നിർമാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാർ ഭൂമി സൗജന്യമായി തന്നും റോഡ് നിർമ്മാണത്തിൽ സഹകരിക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടുവെന്നും നിതിൻ ഗഡ്കരി പറഞ്ഞു. രാജ്യത്തെ റോഡ് നിർമാണത്തെ കുറിച്ച് പരാമർശിക്കുമ്പോഴാണ് ഗഡ്കരി കേരളത്തിലെ സാഹചര്യം വിശദീകരിച്ചത്.
പെട്രോൾ വില വർധനയിൽ കേരളം ഉൾപ്പെടെയുള്ള പല പ്രതിപക്ഷ സംസ്ഥാനങ്ങൾ വാറ്റ് നികുതി ഒഴിവാക്കിയിട്ടില്ലെന്ന് ഹർദീപ് സിങ് പുരി കുറ്റപ്പെടുത്തി. പ്രതിപക്ഷ എംപിമാർ വിഷയം ഉയർത്തിയപ്പോഴായിരുന്നു പ്രതികരണം. രാജ്യസഭയിൽ പ്രതിപക്ഷം പ്രതിഷേധിക്കുമ്പോൾ ലോക്സഭയിൽ സഹകരിക്കുന്നുണ്ട്.
കേന്ദ്ര പദ്ധതികൾ ഔദാര്യമല്ല, അവകാശം
ദേശീയ പാത വികസനത്തിൽ വര്‍ഷങ്ങളായി ഉണ്ടായ വീഴ്ചയും കാലതാമസവും പരിഹരിക്കുന്നതിനാണ് ഭൂമി വിലയുടെ നാലിൽ ഒന്ന് നൽകാൻ കേരളം തയ്യാറായതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ വിശദീകരിച്ചത്. കേരളത്തിൽ ഭൂമിക്ക് നൽകേണ്ടി വരുന്നത് വലിയ വിലയാണ്. ഏറ്റെടുക്കുന്ന ഭൂമിയുടെ വില സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നുമാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര പദ്ധതി സംസ്ഥാനത്ത് കിട്ടേണ്ട ഔദാര്യമല്ലെന്നും അവകാശമാണെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എല്ലാ പദ്ധതികൾക്കും ഏറ്റെടുക്കുന്ന ഭൂമിയുടെ നാലിലൊന്ന് ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.