
ദില്ലി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രസർക്കാരിന്റെ പത്താം വട്ട ചർച്ച ഇന്ന്. വിഗ്യാൻ ഭവനിൽ ഉച്ചക്ക് 2 മണിക്കാണ് ചർച്ച നടക്കുക. നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്നും ഭേദഗതികൾ ചർച്ച ചെയ്യണമെന്നുമാണ് കേന്ദ്രസർക്കാറിന്‍റെ നിലപാട്. നിയമങ്ങൾ പിൻവലിക്കാതെ വിശദമായ ചർച്ചക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷക സംഘടനകൾ. അതേസമയം, കാർഷിക നിയമങ്ങൾ പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് മുതൽ കർഷകരമായി കൂടിക്കാഴ്ച നടത്തും.
വിദഗ്ധ സമിതി അംഗങ്ങൾ പക്ഷപാതമുള്ളവരാണെന്ന് ചിന്തിക്കരുതെന്നും തുറന്ന മനസോടെ സമിതിയുമായി കർഷകർ സഹകരിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമത്തെ എതിർക്കുന്ന സംഘടനകൾ സമിതിയുമായി സഹകരിക്കില്ല. സമിതി അംഗങ്ങളെ മുഴുവൻ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ ലോക് ശക്തി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, റിപ്പബ്ളിക് ദിനത്തിൽ നടത്തുമെന്ന് കർഷകൾ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടർ പരേഡുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ട്രാക്ടറുകളിൽ ദേശീയപതാക നാട്ടിക്കൊണ്ട് ദില്ലിയിലെ ഔട്ടർ റിംഗ് റോഡിൽ പരേഡ് നടത്താനാണ് കർഷകരുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam