
ലക്നൗ: ഉത്തര്‍പ്രദേശില്‍ സൈനിക മിസൈൽ ഷെൽ പൊട്ടിത്തെറിച്ച് 11 കാരന് ദാരുണാന്ത്യം. മിർസാപൂർ കോട്‌വാലി പ്രദേശത്തെ വാൻ ഗുർജാർ ക്യാമ്പിന് സമീപത്തെ വനമേഖലയിലായിരുന്നു സംഭവം. 11 വയസുകാരന്‍ താലിബാണ് മിസൈൽ ഷെൽ പൊട്ടിത്തെറിച്ച് മരിച്ചത്. സബ്ഡിവിഷണല്‍ മജിസ്‍ട്രേറ്റ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പൊലീസ് സംഘവും സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
ബുധനാഴ്ചയായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. മിര്‍സാപൂര്‍ കോട്‍വാലി സ്വദേശിയായ അനീസിന്റെ മകന്‍ താലിബ് കാലികളെ മേയ്ക്കാനാണ് കാട്ടിലേക്ക് പോയത്. ഇതിനിടെ തൊട്ടടുത്തുള്ള ഫയറിങ് റേഞ്ചിന് സമീപം ഉപേക്ഷിക്കപ്പെട്ട ചില സാധനങ്ങള്‍ കുട്ടി കാണുകയും അവ പെറുക്കിയെടുക്കുകയുമായിരുന്നു. കിട്ടിയ സാധനങ്ങളില്‍ ചെമ്പ് കമ്പികള്‍ കണ്ടതോടെ അത് ഇളക്കിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയറിങ് റെഞ്ചിലെ മിസൈല്‍ ഷെല്‍ പൊട്ടിത്തെറിച്ച് ദാരുണമായ അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അതേസമയം ഇത്തരത്തിലുള്ള സംഭവം പ്രദേശത്ത് ആദ്യമായല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിഷയം ഗൗരവത്തില്‍ എടുത്തിട്ടുണ്ടെന്നും ആഴത്തിലുള്ള അന്വേൽണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ആ ഉപദേശങ്ങള്‍ എന്റേതല്ല; തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ 'ഡീപ് ഫേക്കേന്ന്' രത്തന്‍ ടാറ്റയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പുമായി പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ. നഷ്ട സാധ്യതകളില്ലാത്തതും നൂറ് ശതമാനം നേട്ടം ഉറപ്പു നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളെന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിലാണ് രത്തന്‍ ടാറ്റയുടെ 'ഉപദേശങ്ങള്‍' വ്യാജമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. ഈ വീഡിയോ വ്യാജമാണെന്നും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ബുധനാഴ്ച രത്തന്‍ ടാറ്റ ആവശ്യപ്പെട്ടു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രത്തന്‍ ടാറ്റ തന്റെ പേരിലുള്ള വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. സോന അഗര്‍വാള്‍ എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്നുള്ള വീഡിയോയുടെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില നിക്ഷേപങ്ങള്‍ രത്തന്‍ ടാറ്റ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ അദ്ദേഹത്തിന്റെ അഭിമുഖമാണ് വ്യാജമായി തയ്യാറാക്കിയിരിക്കുന്നത്. ഈ വ്യാജ വീഡിയോയില്‍ സോന അഗര്‍വാളിനെ തന്റെ മാനേജറായി അവതരിപ്പിച്ചുകൊണ്ട് രത്തന്‍ ടാറ്റ സംസാരിക്കുന്നതായാണ് ചിത്രീകരണം.
ഇന്ത്യയിലുള്ള എല്ലാ ഓരോരുത്തരോടും രത്തന്‍ ടാറ്റ നിര്‍ദേശിക്കുന്ന കാര്യം എന്ന തരത്തില്‍ തലക്കെട്ട് കൊടുത്തിട്ടുണ്ട്. 100 ശതമാനം ഗ്യാരന്റിയോടെ മറ്റ് റിസ്കുകള്‍ ഒട്ടുമില്ലാതെ നിങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ഇതെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് ചാനല്‍ സന്ദര്‍ശിക്കാനും വീഡിയോയുടെ ഒപ്പമുള്ള കുറിപ്പില്‍ ആവശ്യപ്പെടുന്നു. നിരവധിപ്പേര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള പണം തങ്ങളുടെ അക്കൗണ്ടുകളില്‍ വന്നതായി കാണിക്കുന്ന സ്ക്രീന്‍ ഷോട്ടുകളും വീഡിയോയില്‍ ഉള്‍പ്പെടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam