
ചെന്നൈ: പടക്കങ്ങള്‍ പൊട്ടിച്ച് പരിശോധിക്കുന്നതിനിടെയാണ് ശിവകാശിയില്‍ രണ്ട് പടക്ക നിര്‍മാണശാലകളില്‍ സ്ഫോടനമുണ്ടായതെന്ന് റിപ്പോര്‍ട്ട്. തമിഴ്നാട് വിരുദുനഗര്‍ ജില്ലയിലെ ശിവകാശിയില്‍ രണ്ട് പടക്ക നിര്‍മാണ ശാലകളിലുണ്ടായ സ്ഫോടനത്തില്‍ 13 പേരാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ അപകടമുണ്ടായത്. ശിവകാശിയിലെ കിച്ചനായകംപട്ടിയിലെയും രംഗപാളയയിലെയും രണ്ടു പടക്ക നിര്‍മാണശാലകളിലാണ് അപകടമുണ്ടായത്. കിച്ചനായകംപട്ടിയില്‍ ഒരാളും രംഗപാളയത്ത് 12പേരുമാണ് മരിച്ചത്.
മരിച്ചവരില്‍ ഏഴു പേര്‍ സ്ത്രീകളാണ്. രംഗപാളയത്ത് വിൽപ്പനശാലയിലേക്ക് മാറ്റിയ പടക്കങ്ങള്‍ പൊട്ടിച്ച് പരിശോധിക്കുന്നതിനിടെയാണ് രംഗപാളയത്ത് സ്ഫോടനമുണ്ടായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഗോഡൗണിലേക്കും കടകളിലേക്കും തീ പടര്‍ന്നതിനാൽ രക്ഷാപ്രവര്‍ത്തനം വൈകി. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. കിച്ചനായകംപട്ടിയിലെ സ്ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. ദീപാവലിയോട് അനുബന്ധിച്ച് തമിഴ് നാട്ടിൽ പടക്കനിര്‍മാണം സജീവമാണ്. രണ്ടാഴ്ചയ്ക്കിടെ പടക്കനിര്‍മാണ ശാലകളിലുണ്ടാകുന്ന അഞ്ചാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസങ്ങളിലും പടക്ക നിര്‍മാണശാലകളില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രിഎം.കെ. സ്റ്റാലിന്‍ മൂന്നു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam