ആധാർ കാർഡിന്റെ സുരക്ഷ വർധിപ്പിക്കാൻ യുഐഡിഎഐ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. കാർഡിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കി ഫോട്ടോയും സുരക്ഷിത ക്യുആർ കോഡും മാത്രമാക്കും. 

ന്യൂഡൽഹി: ആധാർ കാർഡിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ അടിമുടി പരിഷ്കരിക്കാൻ യുഐഡിഎഐ ഒരുങ്ങുന്നു. നിലവിലുള്ള കാർഡുകളിൽ നിന്ന് പേര്, വിലാസം, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ ഒഴിവാക്കി പകരം ഉടമയുടെ ഫോട്ടോയും സുരക്ഷിതമായ ഒരു ക്യുആർകോഡും മാത്രം ഉൾപ്പെടുത്തിയുള്ള പുതിയ ഡിസൈനാണ് പരിഗണനയിലുള്ളത്. ഇതിനോടൊപ്പം കൂടുതൽ ഫീച്ചറുകളുള്ള പുതിയ ' ആധാർ ആപ്പ് കേന്ദ്രമന്ത്രി ജിതിൻ പ്രസാദ രാജ്യത്തിന് സമർപ്പിച്ചു.

Add Asianetnews as a Preferred SourcegooglePreferred

കാർഡിന്റെ മുൻവശത്ത് ഫോട്ടോയും ക്യുആർ കോഡും മാത്രമേ ഉണ്ടാകൂ. ഓഫ്‌ലൈനായി വിവരങ്ങൾ വായിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് ഈ നീക്കം. ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ ഹോട്ടലുകളിലും മറ്റും നൽകുന്നത് വഴി വിവരങ്ങൾ ചോരുന്നത് ഒഴിവാക്കാൻ ക്യുആർ കോഡ് അധിഷ്ഠിത വെരിഫിക്കേഷൻ സഹായിക്കും. ആധാർ നമ്പർ ഉപയോഗിച്ചുള്ള സിം കാർഡ് തട്ടിപ്പുകൾ, അനധികൃത ലോണുകൾ, ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം വഴിയുള്ള പണം തട്ടൽ എന്നിവ തടയാൻ പുതിയ മാറ്റം ലക്ഷ്യമിടുന്നു.

പുതിയ ആധാർ ആപ്പ്

കേന്ദ്ര ഐടി സഹമന്ത്രി ജിതിൻ പ്രസാദ പുറത്തിറക്കിയ പുതിയ ആപ്പ് പൗരന്മാർക്ക് കൂടുതൽ സുരക്ഷയും എളുപ്പവും നൽകുന്നു. ബയോമെട്രിക് വിവരങ്ങൾക്ക് പകരം മുഖം തിരിച്ചറിഞ്ഞ് പരിശോധന പൂർത്തിയാക്കാം. ആവശ്യമായ വിവരങ്ങൾ മാത്രം (ഉദാഹരണത്തിന് പ്രായം മാത്രം) ക്യുആർ കോഡ് വഴി പങ്കിടാം. മുഴുവൻ വിവരങ്ങളും കൈമാറേണ്ടതില്ല. ഒരു ആപ്പിൽ അഞ്ച് കുടുംബാംഗങ്ങളുടെ വരെ ആധാർ പ്രൊഫൈലുകൾ കൈകാര്യം ചെയ്യാം. ആധാർ കേന്ദ്രങ്ങളിൽ പോകാതെ തന്നെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും വിലാസവും ആപ്പ് വഴി പുതുക്കാം.