
അമരാവതി: പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പോളവാരം ജില്ലയിലെ രമ്പചോഡവരം സ്വദേശിനിയായ മുർറം ശിവാനി (15) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സ്കൂളിൽ വച്ചുനടന്ന പരിപാടിയിൽ ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും ഒരുമിച്ച് സെൽഫിയെടുക്കുകയും ചെയ്ത പെൺകുട്ടി മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്തു. രാമ്പച്ചോദാവരം മണ്ഡലത്തിലെ ഇർലപ്പള്ളി ഗ്രാമത്തിലാണ് നായിഡുവിനൊപ്പം പിടിഎ മീറ്റിങ്ങിൽ പങ്കെടുത്ത പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ജൂലൈ 24-ന് നടന്ന പരിപാടിയിൽ പങ്കെടുക്കുമ്പോൾ മുഖ്യമന്ത്രി വിദ്യാർഥിനിയെ ഒപ്പം ഇരിക്കാൻ ക്ഷണിക്കുകയും സംസാരിക്കുകയും, വിദ്യാർഥികൾക്കൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. രാമ്പച്ചോദാവരം സർക്കാർ സ്കൂളിൽ വച്ചായിരുന്നു മുഖ്യമന്ത്രി കുട്ടികളുമായി സംവദിച്ചത്. സംഭവം നടന്ന് മൂന്നാം ദിനം ഇർലപ്പള്ളി ഗ്രാമത്തിലെ മുത്തശ്ശിയുടെ വീട്ടിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്ഷിതാക്കളോടു ക്ഷമ ചോദിച്ചുകൊണ്ട് എഴുതിയ കത്തും കണ്ടെടുത്തിട്ടുണ്ട്. സ്വപ്നങ്ങൾ നേടിയെടുക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ജീവിതം വളരെ ബുദ്ധിമുട്ടിലാണെന്ന് കുറിപ്പിലുണ്ട്.
പരിപാടിയുടെ അവതാരകയായി മികച്ച രീതിയിൽ പ്രവർത്തിച്ചത് ശിവാനിയായിരുന്നു. മുഖ്യമന്ത്രിയോട് തന്റെ പഠനത്തെക്കുറിച്ചും ഭാവി ലക്ഷ്യങ്ങളെക്കുറിച്ചും ശിവാനി സംസാരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ വേർപാടിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. ശിവാനിക്ക് ഉയർന്ന ലക്ഷ്യങ്ങളും സ്വപ്നങ്ങളുമുണ്ടായിരുന്നുവെന്നും, ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ധൈര്യത്തോടെ നേരിടണമെന്നും വിദ്യാർഥികളോട് അദ്ദേഹം അഭ്യർത്ഥിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മാനസിക വിഷമങ്ങൾ നേരിടുന്ന കുട്ടികൾ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അവർക്ക് പ്രിയപ്പെട്ടവരിൽ നിന്നും പിന്തുണ തേടണമെന്നും ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേ നായിഡു പറഞ്ഞു. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടെന്നും ആത്മഹത്യ ചെയ്ത പെൺകുട്ടിയെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കുടുംബ പ്രശ്നങ്ങളെത്തുടർന്നുള്ള മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056,
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam