അണുബാധ; ബെന്നാ‍‍ർഘട്ട പാര്‍ക്കില്‍ പുള്ളിമാനുകള്‍ കൂട്ടത്തോടെ ചത്തു, അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി

Published : Sep 23, 2023, 09:46 AM IST
അണുബാധ; ബെന്നാ‍‍ർഘട്ട പാര്‍ക്കില്‍ പുള്ളിമാനുകള്‍ കൂട്ടത്തോടെ ചത്തു, അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി

Synopsis

പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ ചത്തതിന് പിന്നാലെയാണ് ഇപ്പോള്‍ മാനുകള്‍ കൂട്ടത്തോടെ ചത്ത സംഭവം ഉണ്ടായത്

ബെംഗളൂരു: ബെംഗളൂരുവിലെ ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ വൈറസ് ബാധയെതുടര്‍ന്ന് പുലിക്കുഞ്ഞുങ്ങള്‍ ചത്തതിന് പിന്നാലെ മാനുകള്‍ കൂട്ടത്തോടെ ചത്തു. വെള്ളിയാഴ്ച വരെയായി 19 മാനുകളാണ് അണുബാധയെതുടര്‍ന്ന് ചത്തതെന്ന് അധികൃതര്‍ അറിയിച്ചു. കഴി‌ഞ്ഞമാസമായാണ് സെന്‍റ് ജോണ്‍സ് ഹോസ്പിറ്റലിലെ സെന്‍ട്രല്‍ ആനിമല്‍ ഹൗസില്‍നിന്ന് 37 പുള്ളിമാനുകളെ ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയത്. ഇതില്‍ കുടല്‍ വീക്കത്തെതുടര്‍ന്നുള്ള അണുബാധയെതുടര്‍ന്നും മാനുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലുമായി കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് 16 മാനുകള്‍ ചത്തത്.

വ്യാഴാഴ്ച രാത്രി രണ്ടെണ്ണവും വെള്ളിയാഴ്ച രാവിലെ ഒരെണ്ണവും കൂടി ചത്തുവെന്ന് പാര്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.വി സൂര്യ സെന്‍ പറഞ്ഞു. കുടലിലുണ്ടായ അണുബാധയെതുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍നിന്നും ലഭിച്ച പ്രാഥമിക നിഗമനം. വിശദമായ പരിശോധനക്കായി ഹെബ്ബാളിലെ വെറ്ററിനറി കോളജിലേക്ക് സാമ്പിളുകള്‍ അയച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് വൈറസ് ബാധയെതുടര്‍ന്ന് ബെംഗളൂരുവിലെ ബെന്നാർഘട്ട നാഷനല്‍ പാർക്കിലെ മൃഗശാലയിലെ ഏഴ് പുള്ളിപ്പുലി കുഞ്ഞുങ്ങൾ ചത്തിരുന്നു. ആഗസ്റ്റ് 22നും സെപ്റ്റംബര്‍ അഞ്ചിനുമായാണ് വൈറസ് രോഗം ബാധിച്ചുള്ള അണുബാധയെതുടര്‍ന്ന് പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ ചത്തത്. സാധാരണയായി പൂച്ചകളിലൂടെ പടരുന്ന ഫീലൈൻ പൻലെകൊപീനിയ എന്ന സാംക്രമിക രോഗമാണ് ഇവക്ക് ബാധിച്ചിരുന്നത്. പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ ചത്തതിന് പിന്നാലെയാണ് ഇപ്പോള്‍ മാനുകള്‍ കൂട്ടത്തോടെ ചത്ത സംഭവം ഉണ്ടായത്. 

സംഭവത്തെതുടര്‍ന്ന് കര്‍ണാടക വനം പരിസ്ഥിതി മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലെത്തി ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. സംസ്ഥാനത്തെ എല്ലാ മൃഗശാലകളിലും അതീവ ജാഗ്രത പാലിക്കണമെന്നും മൃഗങ്ങളില്‍ രോഗബാധയുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും അധികൃതര്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മൃഗങ്ങള്‍ക്ക് ബയോളജിക്കല്‍ പാര്‍ക്ക് സുരക്ഷിതയിടമാണെന്നും അത്തരമൊരു സ്ഥലത്ത് വലിയ രീതിയില്‍ മൃഗങ്ങള്‍ ചത്തുപോവുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ പറ‍ഞ്ഞു. സംശയകരമായ സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ ചത്തുപോവുന്ന സംഭവം ഉണ്ടായാല്‍ ഉന്നതാധികാരികളെ ഉടനെ അറിയിക്കണമെന്നും മൈസൂരുവിലെയും മറ്റു മൃഗശാലകളിലെയും മൃഗങ്ങള്‍ക്ക് കുത്തിവെപ്പെടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഈശ്വര്‍ ഖണ്‍ഡ്രെ നിര്‍ദേശം നല്‍കി.

PREV
click me!

Recommended Stories

'ഒന്നും അവസാനിച്ചിട്ടില്ല', യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദില്ലി വിമാനത്താവളം; വിമാന സർവീസ് പ്രതിസന്ധി തുടരുന്നുവെന്ന് അറിയിപ്പ്
പ്രതിസന്ധിക്ക് അയവില്ല, ഇന്ന് മാത്രം റദ്ദാക്കിയത് 650 വിമാന സര്‍വീസുകള്‍, ബുധനാഴ്ചയോടെ യാത്രാ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കുമെന്ന് ഇൻഡിഗോ