
കാൺപൂർ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി. പിലിഭിത്തിലാണ് 17 കാരിയായ പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം നടന്നത്. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നവംബർ 23 ന് പെൺകുട്ടി അമ്മയെ കാണാൻ പോകുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
വീട്ടിൽ നിന്നും അമ്മയെ കാണാൻ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു പെൺകുട്ടി. റോഡിൽ വെച്ച് പ്രതികളിലൊരാൾ പെൺകുട്ടിയെ തടഞ്ഞ് നിർത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോയി. ഇയാൾക്കൊപ്പം ഒരു സുഹൃത്തുമുണ്ടായിരുന്നു. പിന്നീട് പ്രതികൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ബഹളം വെച്ച പെൺകുട്ടിയെ മർദ്ദിക്കുകയും പ്രതികളിലൊരാൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
പീഡന വിവരം പുറത്ത് പറഞ്ഞാൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ പുറത്ത് വരുമെന്ന ഭയത്താൽ കഴിഞ്ഞ ദിവസം 17 കാരി ടോയ്‌ലറ്റ് ക്ലീനർ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടി ബറേലിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്‌തതായും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam