
വൽസാദ് (ഗുജറാത്ത്): മുടിവെട്ടുന്നതിനിടെ 18കാരന് ഗുരുതരമായി പൊള്ളലേറ്റു. തീ ഉപയോഗിച്ച് മുടി വെട്ടുന്നതിനിടെയാണ് ഫയർ ഹെയർകട്ട് യുവാവിന് തലക്ക് പൊള്ളലേറ്റത്. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ വാപി നഗരത്തിലാണ് സംഭവം. സമീപകാലത്ത് ജനപ്രീതി നേടിയ രീതിയാണ് ഫയർ ഹെയർകട്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മുടി വെട്ടുന്നതിന്റെ ഭാഗമായി 18 കാരന്റെ മുടിയിൽ തീ കൊളുത്തി. എന്നാൽ തീ അനിയന്ത്രിതമായി ആളിക്കത്തി. കഴുത്തിലും നെഞ്ചിലും പൊള്ളലേറ്റ യുവാവിനെ വാപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വൽസാദിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഇയാളെ സൂറത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്. വാപിയിലെ ഭഡക്‌മോറ സ്വദേശിയായ യുവാവ് ഫയർ ഹെയർകട്ടിനായി മാത്രമാണ് സലൂണിൽ എത്തിയത്. പരിക്കേറ്റയാളുടെയും ഹെയർ ഡ്രസറുടെയും മൊഴിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രാഥമിക വിവരമനുസരിച്ച്, മുടിവെട്ടുന്നതിനായി തലയിൽ ഏതെങ്കിലും തരത്തിലുള്ള രാസവസ്തു പ്രയോഗിച്ചതിനെ തുടർന്നാണ് തീ അനിയന്ത്രിതമായി പടർന്നതെന്നും ഇതാണ് ഗുരുതരമായി പൊള്ളലേൽക്കാൻ കാരണണെന്നും പൊലീസ് പറഞ്ഞു. ഉപയോഗിച്ച രാസവസ്തു ഏതെന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam