
ശ്രീനഗർ: പാക്കിസ്ഥാന് ശക്തമായ സന്ദേശവുമായി പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ്. പാക് അധിനിവേശ കശ്മീരിൽ പാക്കിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് മറുപടി പറയേണ്ട സമയം വരുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. അധിനിവേശ കശ്മീരിൽ വിദ്വേഷത്തിന്റെ വിത്ത് പാകുകയാണ് പാകിസ്ഥാൻ. അതിൽ നിന്ന് മുള്ളുകളായിരിക്കും മുളച്ചു വരുന്നതെന്ന് രാജ്‍നാഥ് പറഞ്ഞു. പാകിസ്ഥാൻ കണക്ക് പറയേണ്ടി വരും. പാക്കിസ്ഥാൻ അധിനിവേശം നടത്തിയ ഇന്ത്യൻ മണ്ണ് തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്നും രാജ്‍നാഥ് സിംഗ് പറഞ്ഞു. അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് എന്തെല്ലാം അവകാശങ്ങളാണ് നൽകുന്നതെന്ന് പറയാമോ എന്നും അദ്ദേഹം പാകിസ്ഥാനോട് ചോദിച്ചു. ശ്രീഗനഗറിൽ, കരസേനയുടെ കാലാൾപ്പട ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യാവകാശ സംഘടനകളെയും പ്രതിരോധ മന്ത്രി രൂക്ഷമായി വിമർശിച്ചു. ഭീരരരെ സൈന്യം വധിക്കുമ്പോൾ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാണിക്കാൻ ഏറെ പേരുണ്ട്. ഭീകരാക്രമണങ്ങളിൽ വീരമൃത്യു വരിക്കുന്ന സൈനികർക്കും കൊല്ലപ്പെടുന്ന സാധാരണക്കാർക്കും ഇതേപോലെ മനുഷ്യാവകാശങ്ങൾ ഉണ്ട്. അതെന്താണ് ഇവരാരും കാണാത്തതെന്ന് രാജ്‍നാഥ് സിംഗ് ചോദിച്ചു. ഭീകരരെ മതവുമായി കൂട്ടിക്കെട്ടും. എന്നാൽ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർ ഏതെങ്കിലും ഒരു മതത്തിൽപ്പെട്ടവർ മാത്രമാണോ. ഹിന്ദുവിനെയോ മുസ്ലീമിനെയോ ഉന്നം വച്ചല്ല ഭീകരാക്രമണം നടക്കുന്നത്. മുന്നിൽ ആരാണ് എന്നല്ല, ലക്ഷ്യം എങ്ങനെ പൂർത്തീകരിക്കാം എന്നു മാത്രമാണ് ഭീകരർ നോക്കുന്നതെന്നും രാജ്‍നാഥ് സിംഗ് വ്യക്തമാക്കി.
സ്വാർത്ഥ രാഷ്ട്രീയത്തിന്റെ ഇരയാണ് കശ്മീരെന്നും രാജ്‍നാഥ് സിംഗ് പറഞ്ഞു. കശ്മീരിനെ ഇരുട്ടിൽ തളച്ചിട്ടത് ഈ രാഷ്ട്രീയമാണ്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം നിരവധി ഘടകങ്ങൾ കശ്മീരിനെ പിരിക്കാൻ ശ്രമിച്ചു. രാജ്യത്തിന്റെ അവിഭാജ്യ ഘടകമായിട്ടും സ്വാതന്ത്ര്യം കിട്ടി ഇത്ര വർഷമായിട്ടും വിവേചനം നേരിടുകയാണ് കശ്മീരെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഈ വിവേചനം അവസാനിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam