
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ സെൻട്രൽ പാർക്കിൽ നിയന്ത്രണം വിട്ട കുതിരവണ്ടി മറിഞ്ഞ് ഇന്ത്യയിൽ നിന്നുള്ള 18 വയസ്സുകാരൻ മരിച്ചു. ടൂറിസ്റ്റ് വീസയിൽ അമേരിക്കയിലെത്തിയ രോമഞ്ച് മഹാജൻ ആണ് മരിച്ചത്. യാത്രക്കാരുടെ ചിത്രം പകർത്താനായി വണ്ടിയുടെ ഡ്രൈവർ കുതിരയുടെ അരികിൽ നിന്നും മാറിനിന്ന സമയത്താണ് 'സാംപ്സൺ' എന്ന 7 വയസ്സുള്ള കുതിര പെട്ടെന്ന് ഭയന്നോടിയത്. വണ്ടിയിൽ നിന്ന് തെറിച്ച് വീണ് തലയ്ക്ക് പരിക്കേറ്റ രോമഞ്ചിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷാക്കാനായില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. രോമഞ്ചിനൊപ്പം വണ്ടിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
വണ്ടിയുമായി പാർക്കിലൂടെ അതിവേഗം മുന്നോട്ട് പാഞ്ഞ കുതിരക്ക് പിന്നാലെ ഡ്രൈവർ ഓടിയെങ്കിലും പിടിക്കാൻ സാധിച്ചില്ല. യാത്രക്കാരിൽ രണ്ടുപേർ കുതിരയുടെ നിയന്ത്രണം നഷ്ടപ്പെട്ടതിന് പിന്നാലെ വണ്ടിയിൽ നിന്ന് പുറത്തേക്ക് ചാടി. ഓട്ടത്തിനിടെ മറ്റൊരു കുതിരവണ്ടിയുമായി ഇടിച്ചു. ഇതിനെ തുടർന്ന് വണ്ടിയിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ രോമഞ്ചിൻ്രെ തലയ്ക്ക് മാരകമായി പരിക്കേറ്റു. ന്യൂയോർക്കിലെ ചരിത്രപ്രസിദ്ധമായ കുതിരവണ്ടി സഞ്ചാരം പൂർണ്ണമായി നിരോധിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി.
മൃഗസ്നേഹികളും സെൻട്രൽ പാർക്ക് കൺസർവൻസിയും കുതിരവണ്ടികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. നഗരത്തിൽ കുതിരവണ്ടികൾ ഘട്ടഘട്ടമായി നിരോധിക്കുന്നതിനുള്ള 'റൈഡേഴ്സ് നിയമം' എത്രയും വേഗം പാസാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച പാർക്കിൽ ഒരു കുതിര കുഴഞ്ഞുവീണ് ചത്തിരുന്നു. യാത്രക്കാരുടെ ഫോട്ടോ എടുക്കാനായി ഡ്രൈവർ കുതിരയെ വിട്ടുമാറിയത് ഗുരുതരമായ വീഴ്ചയാണെന്ന് കുതിരവണ്ടി ജീവനക്കാരുടെ യൂണിയൻ വ്യക്തമാക്കി. കുതിരവണ്ടിയുടെ ഉടമ, ജീവനക്കാരനെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അപകടമുണ്ടാക്കിയ കുതിരയെ ഇവിടെ നിന്ന് മാറ്റുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ യുഎസ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam