
ബംഗളൂരു: ഒരു മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ 2.1 ലക്ഷം രൂപയുടെ ഫീസ് ഘടന വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ആശങ്കയുയര്‍ത്തി രക്ഷിതാക്കൾ. വോയ്‌സ് ഓഫ് പേരൻസ് അസോസിയേഷൻ ആണ് ബംഗളൂരുവിലെ ഒരു സ്കൂളിലെ ഫീസ് വ്യക്തമാക്കുന്ന പോസ്റ്റ് പങ്കുവെച്ചത്. ട്യൂഷൻ ഫീസായി 1.9 ലക്ഷം, വാർഷിക ഫീസ് 9000 രൂപ, ഇംപ്രെസ്റ്റ് എന്നതിന് കീഴിൽ 11,449 രൂപ എന്നിങ്ങനെയാണ് ഫീസ് രേഖപ്പെടുത്തിയിട്ടുള്ളത്.
ബംഗളൂരുവിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് 2.1 ലക്ഷം രൂപ ഫീസ് എന്നാണ് പോസ്റ്റിനൊപ്പമുള്ള അടിക്കുറിപ്പ്. വിലക്കയറ്റം എത്രയായാലും ഇതിനെ ന്യായീകരിക്കാൻ കഴിയില്ല. എഞ്ചിനീയറിംഗ് കോളേജ് ഫീസ് സർക്കാർ നിയന്ത്രിക്കുന്നുണ്ടെങ്കിലും സ്കൂൾ ഫീസ് വിഷയം ഒഴിവാക്കുന്നു. സ്കൂൾ ബിസിനസ്സ് പോലെ ഒരു ബിസിനസ്സ് ഇല്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
സ്വകാര്യ സ്കൂളുകളുടെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ എതിരെ വോയ്സ് ഓഫ് പേരൻസ് അസോസിയേഷൻ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ആർട്ടിക്കിൾ 29, 30, 19(1)(ജി) പ്രകാരം സ്ഥാപനങ്ങൾ സ്ഥാപിക്കാനും നിയന്ത്രിക്കാനും സ്കൂളുകൾക്ക് ഭരണഘടനാപരമായ അവകാശമുണ്ടെങ്കിലും, ഈ അവകാശങ്ങൾ അമിത ലാഭമുണ്ടാക്കാൻ അനുവദിക്കുന്നില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കുന്നു.
സർക്കാർ ശക്തവും പഴുതുകളില്ലാത്തതുമായ നിയന്ത്രണങ്ങൾ നടപ്പാക്കണമെന്നും ന്യായമായ രീതികൾ ഉറപ്പാക്കാൻ ഫീസ് നിർണയ സമിതികളെ നിയമിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിൽ സുതാര്യവും ഫലപ്രദവുമായ മേൽനോട്ടത്തിന്‍റെ അടിയന്തര ആവശ്യകതയുണ്ടെന്നും അസോസിയേഷൻ പറഞ്ഞു.