
സാംഗ്രൂര്‍(പഞ്ചാബ്): 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍നിന്ന് പുറത്തെടുത്ത രണ്ട് വയസ്സുകാന്‍ മരിച്ചു. പിജിഎ ഛണ്ഡിഗഢ് ആശുപത്രിയില്‍വച്ചായിരുന്നു മരണം. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ബാലനെ പുറത്തെടുത്തത്. പഞ്ചാബിലെ സാംഗ്രൂരിലെ ഭഗ്വന്‍പുര ഗ്രാമത്തിലാണ് രണ്ട് വയസ്സുകാരന്‍ ഫത്തേവീര്‍ സിംഗ് വ്യാഴാഴ്ച 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണത്. തൊട്ടടുത്ത് സര്‍ക്കാര്‍ ഹെലികോപ്ടര്‍ ഉണ്ടായിരുന്നിട്ടും 140 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കുട്ടിയെ റോഡ് മാര്‍ഗം കൊണ്ടുപോയത് വിവാദമായിട്ടുണ്ട്. കുട്ടിയെ പുറത്തെടുക്കാന്‍ വൈകിയതില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. നിരവധി പേര്‍ റോഡ് ഉപരോധിച്ചു.
വ്യാഴാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് ഉപയോഗ ശൂന്യമായ കുഴല്‍ക്കിണറില്‍ ബാലന്‍ വീണത്. തുണികൊണ്ട് മൂടിയ കുടിയ കുഴല്‍ക്കിണറില്‍ കുട്ടി വീഴുകയായിരുന്നു. അമ്മ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മാതാപിതാക്കളുടെ ഏകമകനാണ് കുഴല്‍ക്കിണറില്‍ വീണ ഫത്തേവീര്‍. തിങ്കളാഴ്ചയായിരുന്നു കുട്ടിയുടെ രണ്ടാം പിറന്നാള്‍. കുഴല്‍ക്കിണറില്‍ വീണ കുട്ടിക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ സാധിച്ചിരുന്നില്ല. ഓക്സിജന്‍ മാത്രമാണ് നല്‍കിയിരുന്നത്.
കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തിരുന്നു. തുറന്ന് കിടക്കുന്ന കുഴല്‍ക്കിണറുകള്‍ കണ്ടെത്താനും നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam