പുനരധിവാസ പദ്ധതികള്‍ക്ക് പ്രത്യേകസമിതി, മഴക്കെടുതി നേരിടാന്‍ 200 കോടി വകയിരുത്തി ക‍ര്‍ണാടക സര്‍ക്കാര്‍

By Web TeamFirst Published Aug 7, 2022, 3:26 PM IST
Highlights

പുനരധിവാസ പദ്ധതികള്‍ക്കായി പ്രത്യേക സമിതിയെയും കര്‍ണാടക സര്‍ക്കാര്‍ ചുമതലപ്പെടുത്തി. അതേസമയം ബുധനാഴ്ച വരെ തീരമേഖലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 

ബംഗ്ലൂരു :  മഴക്കെടുതി നേരിടാന്‍ ഇരുന്നൂറ് കോടി രൂപ വകയിരുത്തി കര്‍ണാടക സര്‍ക്കാര്‍. ഭാഗികമായും പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് പ്രത്യേകം ധനസഹായം നല്‍കും. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും തെക്കന്‍ ജില്ലകളിലും തീരമേഖലയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഇരുപതിനായിരം ഹെക്ടർ കൃഷി നാശമുണ്ടായി. അഞ്ഞൂറോളം വീടുകള്‍ തകര്‍ന്നു. തുടര്‍ച്ചയായ മഴക്കെടുതികളില്‍ രണ്ട് മാസത്തിനിടെ 70 പേര്‍ മരണപ്പെട്ടു. പുനരധിവാസ പദ്ധതികള്‍ക്കായി പ്രത്യേക സമിതിയെയും കര്‍ണാടക സര്‍ക്കാര്‍ ചുമതലപ്പെടുത്തി. അതേസമയം ബുധനാഴ്ച വരെ തീരമേഖലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കൻ ജില്ലകളിലും തീരമേലയിലും വ്യാപകനാശനഷ്ടമാണുണ്ടായത്.  മണ്ണിടിച്ചിലിൽ നിരവധി വീടുകൾ ഭാഗികമായി തകർന്നു. മലയോര ജില്ലകളിലെ റോഡുകളും വൈദ്യുതി വിതരണ സംവിധാനവും തകർന്നു. 

അതേ സമയം കേരളത്തിലും മഴക്കെടുതി രൂക്ഷമാണ്. ഇടുക്കി അടക്കമുള്ള അണക്കെട്ടുകൾ തുറന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിയാർജ്ജിക്കും. നിലവിൽ കേരളാ തീരത്തെ കാര്യമായി  സ്വാധീനിക്കാൻ ഇടയില്ലെങ്കിലും വടക്കൻ കേരളത്തിൽ മഴ തുടരും. മലയോരമേഖലകളിലും മഴ കിട്ടും. ഒറ്റപ്പെട്ടയിടങ്ങളിൽ എങ്കിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്‌, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടാണ്. നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം. 

ഇടമലയാർ ഡാം മറ്റന്നാള്‍ തുറക്കും, ഇന്ന് രാത്രി റെഡ് അലർട്ട് പുറപ്പെടുവിക്കും

ഇടമലയാർ ഡാം മറ്റന്നാള്‍  തുറക്കും

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടമലയാർ ഡാം മറ്റന്നാള്‍ തുറക്കുമെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ഡാമിൽ ഇന്ന് രാത്രി 11 മണിയോടെ റെഡ് അലർട്ട് പുറപ്പെടുവിക്കും. ആദ്യം 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ്  തുറന്നു വിടുക. ഡാം തുറന്നാൽ വെള്ളം ആദ്യമൊഴുകി എത്തുന്നത് ഭൂതത്താൻകെട്ട് ബാരേജിലേക്കാണ്. ബാരേജിന്റെ എല്ലാ ഷട്ടറുകളും നിലവിൽ തുറന്നിരിക്കുകയാണ്. പെരിയാറിലെത്തുന്ന ജലം ഏഴു മണിക്കൂറിനകം നെടുമ്പാശേരി ഭാഗത്തെത്തുമെന്നാണ് കരുതുന്നത്. 

മഴയും മണ്ണിടിച്ചിൽ സാധ്യതയും, വിനോദയാത്ര പൂർണ്ണമായും നിരോധിച്ച് ഇടുക്കി കളക്ടർ

ഇടുക്കി ഡാമിനൊപ്പം ഇടമലയാര്‍ ഡാമുകൂടി തുറക്കുന്നതോടെ രണ്ട് ഡാമുകളിൽ നിന്നുള്ള ജലവും പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആവശ്യമായ മുൻകരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. 

 

click me!