
ദില്ലി: 1901 മുതലുള്ള കാലയളവിൽ 2019 ഏറ്റവും ചൂടേറിയ ഏഴാമത്തെ വർഷമാണെന്ന് ഇന്ത്യൻ കാലാവസ്ഥാകേന്ദ്രത്തിന്റെ വാർഷിക റിപ്പോർട്ട്. 1901നേക്കാൾ 0.36 ഡിഗ്രി സെൽഷ്യസ് താപനിലയാണ് 2019ൽ രാജ്യത്ത് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാകേന്ദ്രം റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതിനുമുമ്പ് 2016 ആയിരുന്നു ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ വർഷം. 0.71 ഡിഗ്രി സെൽഷ്യസ് ആയിരുന്നു 2016ൽ രേഖപ്പെടുത്തിയ താപനിലയെന്നും ഐഎംഡി തലവൻ മൃത്യുഞ്ജയ് മേഹപത്ര വ്യക്തമാക്കി.
അതേസമയം, ആഗോള തലത്തിൽ 2019ലെ ആദ്യത്തെ പത്ത് മാസം താപനില 1.1 ഡിഗ്രി വർധിച്ചതായി ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) വ്യക്തമാക്കി. കേരളത്തിലുൾപ്പടെ ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തം റിപ്പോർട്ട് ചെയ്തതതും കഴിഞ്ഞ വർഷമായിരുന്നു. വെള്ളപ്പൊക്കം, കടുത്ത ജലക്ഷാമം, കൂടിയ താപനില തുടങ്ങിയ കാലാവസ്ഥാ വ്യത്യായനം കാരണം രാജ്യത്ത് 131 കോടി ആളുകളാണ് ദുരിതമനുഭവിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം കഴിഞ്ഞവർഷം രാജ്യത്ത് 1500ലധികം പേർ മരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ കനത്ത മഴയിലും വെള്ളപ്പെക്കത്തിലുംപെട്ട് 850 പേർക്കാണ് ജീവൻ നഷ്ടമായത്. 350 പേർ വേനല്‍ചൂടേറ്റാണ് മരിച്ചത്. 380 പേർ മിന്നലേറ്റ് മരിച്ചിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളിൽ ഏറ്റവും കൂടുതൽ ജീവൻ നഷ്ടപ്പെട്ടത് ബിഹാറിലാണ്. 650 പേരാണ് ബിഹാറിൽ മരിച്ചത്.
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി കഴിഞ്ഞ വർഷം എട്ട് ചുഴലിക്കാറ്റാണ് രൂപപ്പെട്ടത്. അറബിക്കടലിൽ അഞ്ചും ബംഗാൾ ഉൾക്കടലിൽ മൂന്ന് ചുഴലിക്കാറ്റുകളുമാണ് രൂപപ്പെട്ടത്. 1902 നു ശേഷം ഇതാദ്യമായാണ് അറബിക്കടലിൽ ഇത്രയധികം ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത്. 1893, 1926, 1930, 1976 തുടങ്ങിയ വർഷങ്ങളിൽ ഇന്ത്യൻ സമുദ്രങ്ങളിൽ 10 തവണ ചുഴലികാറ്റുകൾ രൂപപ്പെട്ടിട്ടുണ്ട്:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam