
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അനധികൃതമായി വോട്ട് രേഖപ്പെടുത്തിയെന്ന സംശയത്തിൽ 25 വിദേശ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്ത ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ, മധുര വിമാനത്താവളങ്ങളിൽ വെച്ചാണ് ഇവർ പിടിയിലായത്. ഇമിഗ്രേഷൻ വിഭാഗം പാസ്‌പോർട്ട് പരിശോധിക്കുന്നതിനിടെ ഇവരുടെ വിരലിലെ മായാത്ത മഷി ശ്രദ്ധയിൽപ്പെട്ടതാണ് നിർണ്ണായകമായത്.
ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശ പൗരത്വം സ്വീകരിച്ച തമിഴ്‌നാട്, പുതുച്ചേരി സ്വദേശികളാണ് പിടിയിലായവരിൽ അധികവും. ഇവരിൽ ചിലർ ശ്രീലങ്കൻ പൗരന്മാരാണെന്നും സൂചനയുണ്ട്. വിദേശ പാസ്‌പോർട്ട് കൈവശമുള്ള ഇവർ ഏപ്രിൽ 23-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പിടിയിലായ 15 പേർ ചെന്നൈ വിമാനത്താവളത്തിൽ നിന്നും രണ്ട് പേർ മധുര വിമാനത്താവളത്തിൽ നിന്നുമാണ് പിടിയിലായത്. ഇവരെ തമിഴ്‌നാട്, പുതുച്ചേരി ക്രൈംബ്രാഞ്ച് വിഭാഗങ്ങൾക്ക് കൈമാറി. ജനപ്രാതിനിധ്യ നിയമപ്രകാരവും മറ്റ് ക്രിമിനൽ വകുപ്പുകൾ പ്രകാരവും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ കർശനമായ പുനഃപരിശോധനകൾ നടത്തിയിട്ടും വിദേശ പൗരന്മാർക്ക് വോട്ട് ചെയ്യാൻ സാധിച്ചത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഇവരുടെ പക്കൽ എങ്ങനെ ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ എത്തിയെന്നതിനെക്കുറിച്ച് കേന്ദ്ര ക്രൈംബ്രാഞ്ചും ഇമിഗ്രേഷൻ വിഭാഗവും സംയുക്തമായി അന്വേഷണം ആരംഭിച്ചു. പിടിയിലായവർ ഇപ്പോൾ ജാമ്യത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam