നാക്കിലെ ഓപ്പറേഷന് എത്തിച്ച പിഞ്ചുകുഞ്ഞിന്‍റെ ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയതായി ആരോപണം

By Web TeamFirst Published Nov 24, 2022, 4:50 PM IST
Highlights

കുട്ടിയ ബെഡിലേക്ക് മാറ്റുമ്പോഴാണ് ശസ്ത്രക്രിയ നടന്നത് ജനനേന്ദ്രിയത്തിലാണെന്നത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കൃത്യമായ മറുപടി നല്‍കാതെ അവര്‍ ഒഴിഞ്ഞുമാറിയെന്നാണ് അജിത് കുമാറും കുടുംബവും ആരോപിക്കുന്നത്.

വായിലെ ഓപ്പറേഷന് എത്തിച്ച പിഞ്ചുകുഞ്ഞിന് ജനനേന്ദ്രിയ ശസ്ത്രക്രിയ നടത്തിയതായി ആരോപണം. 25 വയസ് പ്രായമുള്ള ദിവസ വേതനക്കാരുടെ മകനാണ് ചികിത്സ മാറി ചെയ്തതായി പരാതി ഉയര്‍ന്നിരിക്കുന്നത്. തമിഴ്നാട്ടിലെ വിരുത് നഗര്‍ ജില്ലയിലാണ് സംഭവം. വായില്‍ ഒരു മുഴ വളരുന്നത് നീക്കം ചെയ്യാനായാണ് ഒരു വയസുകാരനായ മകനെ രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വച്ച് വായില്‍ ശസ്ത്രക്രിയ നടത്തുന്നതിന് പകരമായി കുഞ്ഞിന്‍റെ ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടില്ലെന്നാണ് രാജാജി ആശുപത്രി ഡീനായ ഡോ എ രത്തിനവേല്‍ പ്രതികരിക്കുന്നത്. 

നവംബര്‍ 21നാണ് സാട്ടൂരിലെ അമീര്‍പാളയം സ്വദേശിയായ ആര്‍ അജിത് കുമാറിന്‍റെ രണ്ടാമത്തെ മകനെ രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. അടുത്ത ദിവസം കുട്ടിയെ ഡോക്ടര്‍മാര്‍ ഓപ്പറേഷന് വിധേയമാക്കി. ഓപ്പറേഷന് ശേഷം കുട്ടിയ ബെഡിലേക്ക് മാറ്റുമ്പോഴാണ് ശസ്ത്രക്രിയ നടന്നത് ജനനേന്ദ്രിയത്തിലാണെന്നത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കൃത്യമായ മറുപടി നല്‍കാതെ അവര്‍ ഒഴിഞ്ഞുമാറിയെന്നാണ് അജിത് കുമാറും കുടുംബവും ആരോപിക്കുന്നത്. മറ്റൊരു കുട്ടിക്ക് ചെയ്യേണ്ടിയിരുന്ന ശസ്ത്രക്രിയ തങ്ങളുടെ കുഞ്ഞിന് ചെയ്തതായാണ് അജിത് കുമാര്‍ സംശയിക്കുന്നത്. രാജാജി ഹോസ്പിറ്റല്‍ പരിധിയിലെ പൊലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. 

ശ്വാസ നാളിയില്‍ തടസം സൃഷ്ടിക്കുന്ന രീതിയില്‍ വളര്‍ച്ചയുണ്ടാവുന്നതിന് പിന്നാലെ കഴിഞ്ഞ വര്‍ഷമാണ് കുട്ടിയെ രാജാജി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നത്. വായിലെ വളര്‍ച്ച നീക്കം ചെയ്യാതെ മറ്റ് മാര്‍ഗമില്ലാത്ത സ്ഥിതിയിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 2ന് കുട്ടിക്ക് ശസത്രക്രിയ ചെയ്തതാണെന്നും ഇതിന് ശേഷം വീട്ടിലേക്ക് അയച്ചതാണെന്നുമാണ് രാജാജി ആശുപത്രി ഡീന്‍ രത്തിനവേല്‍ പറയുന്നത്. എന്നാല്‍ ശസത്രക്രിയയ്ക്ക് പിന്നാലെ കുട്ടിയുടെ നാവ് വായില്‍ ചേര്‍ന്നിരിക്കുന്ന അവസ്ഥയുണ്ടായി. ഇത് മാറ്റുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നാണ് രത്തിനവേല്‍ പറയുന്നത്. 

ചൊവ്വാഴ്ച ശസ്ത്രക്രിയ നടക്കുമ്പോഴാണ് കുട്ടിയുടെ ബ്ലാഡറിലെ അസ്വാഭാവികത ശ്രദ്ധിക്കുന്നത്. മൂത്രം നീക്കുന്നതിനായി കുട്ടിക്ക് ട്യൂബ് ഇടേണ്ടി വന്നിരുന്നു. ട്യൂബ് ഇടാന്‍ വേണ്ടി ശ്രമിക്കുന്ന സമയത്ത് ലിംഗത്തിന്‍റെ അഗ്രഭാഗത്തെ ചര്‍മ്മം വളരെ ഇറുകിയ അഴസ്ഥയിലായിരുന്നു. അത് ശസത്രക്രിയയിലൂടെ നീക്കിയാണ് മൂത്രം പോകാനുള്ള ട്യൂബ് ഇട്ടത്. വീണ്ടും വീണ്ടും അനസ്തേഷ്യ നല്‍കുന്നത് ഒഴിവാക്കാന്‍ ഒരേ സമയത്ത് തന്നെയായിരുന്നു ഇരു ശസ്ത്രക്രിയകളും നടന്നതെന്നും ആശുപത്രി ഡീന്‍ പ്രതികരിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും രത്തിനവേല്‍ വിശദമാക്കി. 

click me!