
മുംബൈ: ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ച കാമുകന്‍റെ സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച് 25 കാരിയായ യുവതി. മുംബൈയിലെ സാന്താക്രൂസിലാണ് സംഭവം. ന്യൂഇയർ പാർട്ടിക്ക് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു ആക്രമണം. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതി കഴിഞ്ഞ ഏഴുവർഷമായി 45 വയസ്സുകാരനുമായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കാൻ യുവതി ജോഗീന്ദറിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതിനെ ചൊല്ലി ഇരുവർക്കുമിടയിൽതർക്കങ്ങൾ പതിവായിരുന്നു. കഴിഞ്ഞ 18 വർഷമായി സാന്താക്രൂസ് ഈസ്റ്റിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ജോഗീന്ദർ 2025 നവംബറിൽ ബീഹാറിലേക്ക് പോയി. പ്രതിയായ യുവതി എന്നിട്ടും ജോഗീന്ദറിനെ ഫോൺ കോളുകൾ വഴി ഭീഷണിപ്പെടുത്തിയിരുന്നു. ഡിസംബർ 31 ന് പുലർച്ചെ 1:30 ഓടെയാണ് ആക്രമണം നടന്നത്. പുതുവത്സരം ആഘോഷിക്കാമെന്നും മധുരപലഹാരങ്ങൾ നൽകാമെന്ന് പറഞ്ഞാണ് യുവതി കാമുകനെ വീട്ടിലേക്ക് ക്ഷണിച്ചത്. ആ സമയത്ത് ഇവരുടെ കുട്ടികൾ വീട്ടിൽ ഉറങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ഇരുവരും മധുരം പങ്കിട്ടു.
ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി പറഞ്ഞു. എന്നാൽ യുവാവ് കൃത്യമായ മറുപടി നൽകിയില്ല. ഇതോടെയാണ് ഇയാളെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച ശേഷം സ്ത്രീ പിന്നീട് അടുക്കളയിലേക്ക് പോയി ഒരു പച്ചക്കറി കത്തി കൊണ്ടുവന്ന് അപ്രതീക്ഷിതമായി സ്വകാര്യ ഭാഗങ്ങളിൽ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് അമിത രക്തസ്രാവമുണ്ടായി. ഗുരുതരമായ പരിക്കുളോടെ ഇവിടെ നിന്നും 44 കാരൻ തന്‍റെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റ് ചോരയൊലിപ്പിച്ച് വീടിനു പുറത്തേയ്ക്ക് ഓടിയ ഇയാൾ സഹോദരനെ രക്ഷയ്ക്കു വിളിച്ചു. പിന്നീട് ഇയാളും മക്കളും സുഹൃത്തുക്കളും ചേർന്ന് ജോഗീന്ദറിനെ വിഎൻ ദേശായി ആശുപത്രിയിലേക്കും, പിന്നീട് സിയോൺ ആശുപത്രിയിലേക്കും കൊണ്ടുപോയി. പരിക്ക് വളരെ ആഴത്തിലുള്ളതാണെന്നും ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാമെന്നും ഡോക്ടർമാർ പറഞ്ഞു.
താൻ നേരത്തേ യുവതിയുമായി അടുപ്പത്തിലായിരുന്നെന്നും പിന്നീട് യുവതിയുടെ വിവാഹശേഷം ബന്ധത്തിൽ നിന്ന് താൻ പിൻവാങ്ങിയെന്നുമാണ് പൊലീസിന് നൽകിയ മൊഴിയിൽ ജോഗീന്ദർ മഹ്തോ പറഞ്ഞത്. പുതുവർഷം ആഘോഷിക്കാൻ യുവതി വിളിച്ചുവരുത്തിയെന്നും വിവാഹം കഴിക്കാനുള്ള ആവശ്യം നിരസിച്ചപ്പോൾ ആക്രമിച്ചെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam