
ഭോപ്പാൽ: മധ്യപ്രദേശില്‍ 29000 മരങ്ങള്‍ കൂട്ടത്തോടെ വെട്ടിമാറ്റാൻ സംസ്ഥാന സർക്കാർ ഉത്തരവ്. മന്ത്രിമാർക്കും എംഎല്‍എമാർക്കും താമസിക്കാനുള്ള കെട്ടിടങ്ങള്‍ പണിയാനായാണ് വ്യപകമായി മരങ്ങള്‍ മുറിക്കുന്നത്. നടപടിക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധം ഉയർത്തിയതോടെ മരം മുറിക്കാനുള്ള നീക്കം വൻ വിവാദമായി. ബിജെപി സർക്കാരിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
29000 മരങ്ങൾ വെട്ടിമാറ്റി മന്ത്രി മന്ദിരങ്ങളും എംഎല്‍എമാർക്കായി കെട്ടിടങ്ങളും പണിയാനൊരുങ്ങുന്ന മധ്യപ്രദേശ് സർക്കാർ ഉത്തരവിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. മുറിച്ച് മാറ്റുന്ന മരങ്ങളെ കെട്ടിപ്പിടിച്ചും രക്ഷ കെട്ടിയും പ്രദേശത്തെ സ്ത്രീകളാണ് പ്രതിഷേധത്തിന് മുന്നില്‍ നിൽക്കുന്നത്. മരങ്ങൾ കുട്ടികളെപ്പോലെയാണെന്നും തങ്ങളുടെ സന്തോഷത്തിനും സങ്കടത്തിനും വർഷങ്ങളായി ഇവിടെയുള്ള ഈ മരങ്ങള്‍ സാക്ഷികളാണെന്നും പറഞ്ഞ് വൈകാരികമായാണ് സ്ത്രീകളുടെ പ്രതിഷേധം. ജൂൺ 13ന് ശിവജി നഗറിലേയും തുൾസ് നഗറിലേയും വൃക്ഷങ്ങളേയാണ് സ്ത്രീകൾ കെട്ടിപ്പിടിച്ച് പ്രതിഷേധിച്ചത്.
50 മുതൽ 70 വർഷം വരെ പഴക്കമുളള മരങ്ങളാണ് കെട്ടിടങ്ങള്‍ നിർമ്മിക്കാനായി സർക്കാർ മുറിക്കുന്നത്. ഭോപ്പാലിലെ ശിവാജി നഗറിലെ 31, 46 വാർഡുകളില്‍ വരുന്ന ഈ പ്രദേശത്തെ നിലവിലെ കെട്ടിടങ്ങള്‍ പൊളിച്ച് വലിയ ബംഗ്ലാവുകൾ നിർമ്മിക്കാനുളള പദ്ധതിയിലാണ് പ്രതിഷേധം. സ്ത്രീകളുടെ പ്രതിഷേധത്തിനൊപ്പം വിവിധ പരിസ്ഥിതി സംഘടനകളും പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ സർക്കാരിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയതോടെ ബിജെപി സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്.
3000 കോടിയിലാണ് മന്ത്രിമാർക്കും എംഎല്‍എമാർക്കും താമസിക്കാനുള്ള കെട്ടിടങ്ങള്‍ പണിയാനുള്ള പദ്ധതി. 60000ൽ അധികം മരങ്ങളാണ് ഈ മേഖലയിലുള്ളത്. മരങ്ങൾ മുറിക്കരുതെന്ന ആവശ്യമാണ് നാട്ടുകാർ മുഖ്യമന്ത്രിയ്ക്ക് മുന്നിൽ വച്ചിട്ടുള്ളത്. തടാകങ്ങൾക്കും പരിസ്ഥിതി വൈവിധ്യത്തിനും പേരുകേട്ട ഇടമാണ് ഭോപ്പാൽ. കഴിഞ്ഞ പത്ത് വർഷത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം ഭോപ്പാലിലെ 30 ശതമാനം പച്ചപ്പാണ് ഇതിനോടകം നഷ്ടമായിട്ടുള്ളത്. ഇതിന് പുറമെ 20 ശതമാനത്തോളം വനമേഖലയും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കുറവ് വന്നിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam