
ദില്ലി: രാജ്യ തലസ്ഥാനത്തിന് അപമാനമായി വീണ്ടും യുവതിക്ക് നേരെ പീഡനം. തെക്കുകിഴക്കൻ ദില്ലിയിലെ സരായ് കാലേ ഖാനിൽ 34 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ചു. പുലർച്ചെ 3.30 ഓടെയാണ് റോഡരികിൽ യുവതിയെ ചോരയിൽ കുളിച്ച നിലയിൽ ഒരു നാവിക സേന ഉദ്യോഗസ്ഥൻ കണ്ടെത്തിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒഡീഷ സ്വദേശിയായ യുവതിയാണ് ക്രൂര പീഡനത്തിന് ഇരയായത്. കഴിഞ്ഞ കുറച്ചുകാലമായി ദില്ലിയിലാണ് യുവതി താമസിക്കുന്നത്.
ചോരയിൽ കുളിച്ച മുഷിഞ്ഞ ചുരിദാർ ധരിച്ച് അവശ നിലയിലായിരുന്നു യുവതി. ജനനേന്ദ്രിയത്തിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലുള്ള യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നഴ്സിംഗ് കോഴ്സ് കഴിഞ്ഞ യുവതി ഒരു വർഷം മുമ്പാണ് ജോലിക്കായി ദില്ലിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസം മുമ്പ് മാതാപിതാക്കൾ ദില്ലിയിലെത്തി യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിരുന്നു. എന്നാൽ യുവതി നാട്ടിലേക്ക് തിരികെ പോകാൻ തയ്യാറായിരുന്നില്ല.
ഒരുമാസം മുമ്പ് യുവതിയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നു. ഇതോടെ വീട്ടുകാരുമായുള്ള ബന്ധവും ഇല്ലാതായി. പണം തീർന്നതോടെ താമസിക്കാനും ഇടമില്ലാതായി. കഴിഞ്ഞ രണ്ട് ദിവസമായി യുവതി തെരുവിലാണ് കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രി യുവതി അലഞ്ഞ് നടക്കുന്നതും നഗരത്തിലെ എടിഎമ്മിനടുത്ത് കിടന്നുറങ്ങുന്നതും സിസിടിവികളിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയെ മറ്റൊരിടത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. ആക്രമികളെക്കുറിച്ച് വിവരം നൽകാൻ യുവതിക്കായിട്ടില്ലെന്നും ആരോഗ്യ നില മെച്ചപ്പെട്ടതിന് ശേഷം വിശദമായി മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. സിസിടിവികൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More : ഇൻസ്റ്റഗ്രാം പരിചയം, പിണങ്ങിയതോടെ പക; യുവതിയെ റോഡിൽ തടഞ്ഞ് കൈപിടിച്ച് തിരിച്ചു, മലപ്പുറം സ്വദേശി പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam