കാറുകൾ നിയന്ത്രണം വിട്ട് മറിഞ്ഞു; ജമ്മു കശ്മീരിൽ 2 അപകടങ്ങളിൽ 5 മരണം, തെറിച്ച് പുഴയിൽ വീണ ഒരാളെ കാണാതായി

By Web TeamFirst Published Sep 5, 2022, 11:31 AM IST
Highlights

ബദർവാ റോഡിൽ രണ്ട് വാഹനാപകടങ്ങൾ, ആ‌ൾട്ടോ കാർ മലയിടുക്കിലേക്ക് വീണ് മരിച്ചത് 4 പേർ. സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞ് ഒരു മരണം, ഒരാളെ കാണാതായി

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ 5 മരണം. ബദർവാ റോഡിലാണ് രണ്ട് വാഹനാപകടങ്ങളും ഉണ്ടായത്. ആദ്യ സംഭവത്തിൽ റോഡിൽ നിന്ന് തെന്നിയ കാർ മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ആ‌ൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന നാലുപേർ മരിച്ചു. ശൈവ സ്വദേശികളായ സത്യ ദേവി, മകൻ വിക്രം സിംഗ്, ലാഖ് രാജ് ഭാര്യ സതീഷ ദേവി എന്നിവരാണ് മരിച്ചത്. സത്യദേവിയുടെ ഭർത്താവ് നസീബ് സിംഗിന് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ബദർവ റോഡിലുണ്ടായ രണ്ടാമത്തെ അപകടത്തിൽ സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് നദിയിലേക്ക് വീഴുകയായിരുന്നു. പല തവണ കരണം മറി‌ഞ്ഞാണ് കാർ 100-150 അടി താഴ്ചയിലുള്ള പുഴയിലേക്ക് പതിച്ചതെന്ന് ദൃക‍്‍സാക്ഷികൾ പറഞ്ഞു. മുഗൾ മാർക്കറ്റിന് സമീപം പാർണൂ സെക്ടറിലാണ് അപകടം ഉണ്ടായത്. ബലാരാ സ്വദേശി സജാദ് അഹമ്മദ് അപകടത്തിൽ മരിച്ചു. സഹയാത്രികനായ പിയൂഷ് മനാസിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. വാഹനം ഓടിച്ച ഡ്രൈവറെ പുഴയിൽ വീണ് കാണാതായിട്ടുണ്ട്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. രവീന്ദർ കുമാർ എന്നയാളെയാണ് നേരു നദിയിൽ കാണാതായത്. 
സൈറസ് മിസ്ത്രിയുടെ അപകടമരണം: കാര്‍ പോയത് അമിത വേഗതയിൽ, 20 കിലോമീറ്റര്‍ പിന്നിട്ടത് ഒൻപത് മിനിറ്റിൽ

ടാറ്റാ സണ്‍സ് മുൻ ചെയര്‍മാൻ സൈറസ് മിസ്ത്രിയുടെ അപകടമരണത്തിന് ഇടയാക്കിയ കാര്‍ അമിത വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കാര്‍ സഞ്ചരിച്ച പാതയിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിലാണ് ഇക്കാര്യം പൊലീസിന് ബോധ്യപ്പെട്ടത്. മിസിത്രിയുടെ അപകടമരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ പൊലീസിന് നിര്‍ദേശം നൽകിയിരുന്നു. 

അപകടം സംഭവിക്കുന്നതിന് മുൻപുള്ള ഇരുപത് കിലോമീറ്റര്‍ ദൂരം വെറും ഒൻപത് മിനിറ്റിനുള്ളിലാണ് കാര്‍ സഞ്ചരിച്ചു തീര്‍ത്തത്. അപകടമുണ്ടായപ്പോൾ കാറിന് പിന്നിലുണ്ടായിരുന്ന എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ലെന്നും പൊലീസ് കണ്ടെത്തി. അപകടത്തിൽ മരിച്ച സൈറസ് മിസ്ത്രിയും ജഹാംഗീർ പണ്ടോളും കാറിൻ്റെ പിൻസീറ്റിലായിരുന്നു ഇരുന്നിരുന്നത്. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. 

click me!