
പുണെ: ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാറുകളും ഔട്ട്‌ലെറ്റുകളും രണ്ട് മാസത്തോളം അടച്ചിട്ടതോടെ 60000 ലിറ്റര്‍ ക്രാഫ്റ്റ് ബിയര്‍ ഒഴുക്കിക്കളയുന്നു. പുണെയിലെ 16 മൈക്രോ ബ്രൂവറികളില്‍ സൂക്ഷിച്ച ബിയറാണ് വില്‍ക്കാന്‍ സാധിക്കാത്തതോടെ ഒഴുക്കി കളയുന്നത്. നിര്‍മിച്ച് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ക്രാഫ്റ്റ് ബിയര്‍ ഉപയോഗിച്ചില്ലെങ്കില്‍ രുചി നഷ്ടപ്പെടും. ചില മദ്യഷോപ്പുകള്‍ തുറന്നെങ്കിലും തങ്ങള്‍ക്ക് കാര്യമില്ലെന്ന് ക്രാഫ്റ്റ് ബ്രൂവറീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മഹാരാഷ്ട്ര പ്രസിഡന്റ് നകുല്‍ ഭോസ്ലെ പറഞ്ഞു. മദ്യവ്യവസായത്തിന് ഈ വര്‍ഷം ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ ബിയറാണ് ഒഴുക്കി കളയുന്നത്. ചെറിയ ബോട്ടിലുകളില്‍ വില്‍ക്കുന്നതാണ് ക്രാഫ്റ്റ് ബിയര്‍.
ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചിട്ടെങ്കിലും മൂന്നാം ഘട്ട ലോക്ഡൗണില്‍ റെഡ്‌സോണുകളൊഴികെ മദ്യം വില്‍ക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, സാമൂഹിക അകലം പാലിക്കാനാകാത്തതിനാല്‍ പലയിടത്തും മദ്യശാലകള്‍ അടച്ചിടേണ്ട അവസ്ഥയായി. തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം മദ്യഷാപ്പുകള്‍ തുറന്നു. കേരളത്തിലും മദ്യഷാപ്പുകള്‍ തുറക്കാന്‍ തയ്യാറെടുക്കുകയാണ്. സംസ്ഥാനത്തെ എല്ലാ മദ്യഷാപ്പുകളും ഒരുമിച്ച് തുറക്കാനാണ് ആലോചിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam