
ഭുവനേശ്വർ: ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 67 വയസ്സുകാരനായ പലചരക്ക് വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. ഭുവനേശ്വറിലെ ഗംഗപാദയിൽ കട നടത്തുന്ന ദീപക് പ്രധാൻ ആണ് അറസ്റ്റിലായത്. ഇയാൾ തൊട്ടടുത്തുള്ള വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ഛത്തീസ്ഗഡ് സ്വദേശിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതി.
ഏപ്രിൽ 24-നാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. കൂടെ താമസിക്കുന്ന കുട്ടി സാധനങ്ങൾ വാങ്ങാൻ പുറത്തു പോയ സമയത്താണ് 67കാരൻ ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി ഇൻഫോ വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. പിന്നാലെയാണ് ദീപക് പ്രധാനെ അറസ്റ്റ് ചെയ്തത്. ബിഎൻഎസ് സെക്ഷൻ 64(1), 62 എന്നിവ പ്രകാരം ബലാത്സംഗ കുറ്റമാണ് ചുമത്തിയത്.
പ്രഥമദൃഷ്ട്യാ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് സാഹചര്യ തെളിവുകളിലൂടെയും അടിസ്ഥാനത്തിൽ പെണ്‍കുട്ടിയുടെ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതായി പൊലീസ് അറിയിച്ചു.
പുറത്തുനിന്നുള്ള വ്യക്തിക്ക് എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് വനിതാ ഹോസ്റ്റലിൽ പ്രവേശിക്കാൻ കഴിഞ്ഞുവെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam