പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപകരമായ രീതിയിൽ സംസാരിച്ചെന്ന് കരുതുന്ന കൗമാരക്കാരിയാണ് വീഡിയോസന്ദേശത്തിലൂടെ ക്ഷമാപണം നടത്തിയത്. കൈകൂപ്പി പെൺകുട്ടി ക്ഷമാപണം നടത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ന്യൂഡൽഹി: ജന്തർമന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയതിൽ മാപ്പ് പറഞ്ഞ് പെൺകുട്ടി. സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപകരമായ രീതിയിൽ സംസാരിച്ചെന്ന് കരുതുന്ന കൗമാരക്കാരിയാണ് വീഡിയോസന്ദേശത്തിലൂടെ ക്ഷമാപണം നടത്തിയത്. കൈകൂപ്പി പെൺകുട്ടി ക്ഷമാപണം നടത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു.

തനിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നാണ് പെൺകുട്ടി വീഡിയോയിൽ പറയുന്നത്. കൊണാട്ട് പ്ലേസ് സന്ദർശിച്ച ശേഷം സുഹൃത്തുക്കൾക്കൊപ്പമാണ് ജന്തർമന്തറിലെ പ്രതിഷേധ സ്ഥലത്തേക്ക് പോയത്. അവിടെ ചുറ്റുമുണ്ടായിരുന്നവർ പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപകരമായ മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിന്റെ സ്വാധീനത്തിലാണ് താനും പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപകരമായ മുദ്രാവാക്യം മുഴക്കിയതെന്നും പെൺകുട്ടി പറഞ്ഞു.

'എനിക്ക് 15 വയസ്സ് മാത്രമാണ് പ്രായം. ഞാൻ ചെയ്തത് മാപ്പ് അർഹിക്കാത്ത തെറ്റാണ്. മോശമായ പലതും ഞാൻ പറഞ്ഞു. ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണ്. രാജ്യത്തോട് മുഴുവനും ഞാൻ മാപ്പ് ചോദിക്കുന്നു. എനിക്ക് വലിയ നാണക്കേട് തോന്നുന്നു. എനിക്ക് എന്റെ മുഖത്തേക്ക് പോലും നോക്കാനാകുന്നില്ല. ദയവായി എന്നോട് ക്ഷമിക്കൂ', പെൺകുട്ടി പറഞ്ഞു.

ജന്തർമന്തറിലെ പ്രതിഷേധത്തിനിടെ തനിക്കെതിരേ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ എല്ലാ വിദ്യാർഥികളോടും ക്ഷമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ​ദിവസം പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രി ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് എല്ലാവരോടും ക്ഷമിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞത്. തനിക്കെതിരേയും അന്തരിച്ച തന്റെ മാതാവിനെതിരേയും ഉപയോ​ഗിച്ച വാക്കുകൾ തന്നെ ഏറെ വേദനിപ്പിച്ചു. പക്ഷേ, വിദ്യാർഥികളോട് ക്ഷമിക്കുന്നു. അവരെ ശിക്ഷിക്കുന്നതിന് പകരം അവരെ നേർവഴിക്ക് നടത്താൻ സമൂഹത്തിനോട് അഭ്യർഥിക്കുന്നു. യുവാക്കൾക്ക് തെറ്റുകളിൽനിന്ന് പാഠം ഉൾക്കൊണ്ട് പഠിക്കാൻ അവസരം നൽകണമെന്നും പ്രധാനമന്ത്രി വീഡിയോയിൽ പറഞ്ഞിരുന്നു.