യാത്രക്കാർ ഹാപ്പിയാകും! കേരളത്തിൽ 7 'അമൃത് ഭാരത്' സ്റ്റേഷൻ, രാജ്യത്താകെ 172 റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചെന്ന് റെയിൽവേ

Published : Feb 06, 2026, 08:27 PM IST
amrit bharat railway station

Synopsis

അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 172 റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചതായി റെയിൽവേ മന്ത്രാലയം. കേരളത്തിലെ ചാലക്കുടി, ചങ്ങനാശേരി, ചിറയൻകീഴ്, കുറ്റിപ്പുറം, ഷൊർണൂർ ജങ്ഷൻ, വടകര, വടക്കാഞ്ചേരി എന്നീ ഏഴ് സ്റ്റേഷനുകളും ഉൾപ്പെടുന്നു

ദില്ലി: രാജ്യത്തെ 172 റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിലൂടെ നവീകരിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. കേരളത്തിലെ ഏഴ് സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങളും അമൃത് ഭാരത് പദ്ധതിയിലൂടെ പൂർത്തിയാക്കി. ചാലക്കുടി, ചങ്ങനാശേരി, ചിറയൻകീഴ്, കുറ്റിപ്പുറം, ഷൊർണൂർ ജങ്ഷൻ, വടകര, വടക്കാഞ്ചേരി എന്നീ സ്റ്റേഷനുകളാണ് യാത്രക്കാർക്കായി അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമായിരിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനുമായി നടപ്പിലാക്കിയ ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്ന് റെയിൽവേ അവകാശപ്പെട്ടു.

സിൽവർ ലൈൻ പ്രായോഗികമല്ല

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ പ്രായോഗികമല്ലെന്നും നടപ്പാക്കാനാകില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് രാജ്യസഭയിൽ വ്യക്തമാക്കി. സിൽവർ ലൈനിന് പകരം അതിവേഗ റെയിൽ പദ്ധതി പരിഗണിക്കാൻ കേന്ദ്രം തയ്യാറാണെന്നും, മെട്രോമാൻ ഇ ശ്രീധരന്റെ ഉപദേശങ്ങൾ രാജ്യം ആദരവോടെ സ്വീകരിക്കുമെന്നും ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി പൂർണമായും സ്വീകരിക്കുന്നുവെന്ന് റെയിൽവേ മന്ത്രി അറിയിച്ചു. ഹാരീസ് ബീരാൻ എം പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സിൽവർ ലൈൻ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്നും അത് നിലവിലെ സാഹചര്യത്തിൽ അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. റെയിൽവേ പദ്ധതികളോട് കേരള സർക്കാർ തീരെ സഹകരിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. പല പദ്ധതികൾക്കുമായി ഇതുവരെ 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നൽകിയത്. ഈ വേഗതയിൽ പദ്ധതികൾ എങ്ങനെ പൂർത്തിയാക്കുമെന്ന് അദ്ദേഹം ചോദിച്ചു. സിൽവർ ലൈനിന് പകരം അതിവേഗ റെയിൽവേ പദ്ധതിക്ക് കേരളം തയ്യാറാണെങ്കിൽ കേന്ദ്രം പിന്തുണയ്ക്കും. എന്നാൽ അതിന് ഭൂമി ഏറ്റെടുത്ത് നൽകാൻ സംസ്ഥാനം മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ ശ്രീധരനെ രാജ്യം മുഴുവൻ ബഹുമാനിക്കുന്നു. അദ്ദേഹം റെയിൽവേയെ നയിക്കുന്നതിൽ അഭിമാനമേയുള്ളൂ. ഇപ്പോഴും അദ്ദേഹത്തിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കാറുണ്ട്, അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച ഏഴ് ഹൈസ്പീഡ് പദ്ധതികളിൽ ശ്രീധരന്റെ ഉപദേശങ്ങൾ തേടിയിട്ടുണ്ടെന്നും കേരളത്തിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ റെയിൽവേയ്ക്ക് ഗുണകരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശബരി പാതയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ മുഖ്യമന്ത്രി പെട്ടെന്ന് തുടങ്ങിയത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാലാണെന്ന് മന്ത്രി പരിഹസിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈ ആവേശം തുടരുമോ എന്ന് അറിയില്ലെന്നും, ബിജെപി അധികാരത്തിൽ വന്നാൽ പദ്ധതികൾ ഉറപ്പായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടായിരുന്നു ഈ കടന്നാക്രമണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലിയിൽ ഐഎൻഎ ഫ്ലൈഓവറിന് സമീപം വൻ തീപിടുത്തം; അഗ്നിബാധ എൻഡിഎംസി ഗോഡൗണിൽ, അണയ്ക്കാൻ തീവ്രശ്രമം
നൂറുകണക്കിന് കാക്കകൾ കൂട്ടത്തോടെ ചത്തുവീണു, അതീവ ജാഗ്രതാ നിർദ്ദേശം; ചെന്നൈയിലെ അഡയാറിൽ എച്ച്5എൻ1 സ്ഥിരീകരിച്ചു