
ദില്ലി: നിർണ്ണായകമായ രാജ്യസഭ തെരഞ്ഞെടുപ്പിൽ മികച്ച പോളിംഗ്. 15 സംസ്ഥാനങ്ങളിലെ അൻപത്തിയേഴ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പെങ്കിലും നാല് സംസ്ഥാനങ്ങളിലാണ് കടുത്ത പോരാട്ടം. കർണ്ണാടകത്തിൽ ജെഡിഎസ് എംഎൽഎ കോൺഗ്രസിന് വോട്ട് ചെയ്തു. റിസോർട്ടുകളിലുള്ള എംഎൽഎമാരെ നിയമസഭയിലേക്ക് മാറ്റിയതിന് പിന്നാലെ മറുകണ്ടം ചാടൽ ഭയന്ന് രാജസ്ഥാനിൽ ഇൻർനെറ്റ് ബന്ധം വിച്ഛേദിച്ചു.
രാവിലെ ഒൻപത് മണിമുതൽ തുടങ്ങിയ വോട്ടെടുപ്പിൽ ഉച്ചവരെ പല സംസ്ഥാനങ്ങളിലും പോളിംഗ് ശതമാനം 70 കടന്നു. 11 സംസ്ഥാനങ്ങളിൽ എതിരില്ലാത്തതിനാൽ 41 സ്ഥാനാർത്ഥികൾ ഇതിനോടകം ജയിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയിലെ 6 സീറ്റുകളിലും, രാജസ്ഥാൻ, കർണ്ണാടക എന്നിവിടങ്ങളിലെ നാല് വീതം സീറ്റുകളിലും, ഹരിയാനയിലെ രണ്ട് സീറ്റുകളിലുമാണ് മത്സരം കടുക്കുന്നത്. ഇതിൽ ബിജെപി 6 സീറ്റുകളിലും, കോൺഗ്രസ് നാല് സീറ്റുകളിലും, ശിവസേന, എൻസിപി പാർട്ടികള് ഓരോ സീറ്റിലും ജയം ഉറപ്പിച്ചു . രാജസ്ഥാനിലെ മൂന്നാമത്തെ സീറ്റിൽ കോൺഗ്രസിന് ജയിക്കാൻ 15 വോട്ടുകൾ കൂടി അധികം വേണം. 13 സ്വതന്ത്രരുടെ പിന്തുണ ഇതിനോടകം കിട്ടിയതായി കോൺഗ്രസ് അവകാശപ്പെട്ടു. ബിടിപിയും, സിപിഎമ്മും കൂടി പിന്തുണച്ചാൽ ജയം ഉറപ്പിക്കാമെന്നാണ് കോൺഗ്രസിൻറെ അവകാശവാദം.
ഹരിയാനയിൽ വലിയ വെല്ലുവിളി നേരിടുന്ന അജയ് മാക്കന് കോൺഗ്രസിൻറെ മുഴുവൻ വോട്ടുകളും കിട്ടിയാൽ ജയിക്കാനാകും. പ്രതിഷേധമുയർത്തിയ കുൽദീപ് ബിഷ്ണോയി എംഎൽഎയെ രാഹുൽ ഗാന്ധി ഇടപെട്ട് അനുനയിപ്പിച്ചിട്ടുണ്ട്. ഈ രണ്ടിടങ്ങളിലും സ്വതന്ത്രമാരായി ഇറക്കിയ മാധ്യമ ഉടമകൾക്ക് ചെറുപാർട്ടികളുടെ പിന്തുണ കിട്ടിയാൽ സീറ്റുകൾ വെട്ടിപിടിക്കാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. മഹാരാഷ്ട്രയിലെ ആറാമത്തെ സീറ്റിൽ ശിവസേന ബിജെപി പോരാട്ടം കടുക്കുകയാണ്. മഹാവികാസം അഘാഡിയുടെ മുഴുവൻ വോട്ടുകളും കിട്ടിയാൽ സീററ് പിടിക്കാമെന്നാണ് ശിവസേനയുടെ പ്രതീക്ഷ. ഇഡി, സിബിഐ കേസുകളിൽ ജാമ്യം കിട്ടാത്തതിനാൽ എൻസിപി നേതാക്കളായ നവാബ് മാലിക്ക്, അനിൽ ദേശ് മുഖ് എന്നീ നേതാക്കൾ വോട്ട് ചെയ്തില്ല.
കർണ്ണാടകത്തിൽ നാലാംസീറ്റിൽ ത്രുികോണ പോരാട്ടം കടുക്കുകയാണ്. ജെഡിഎസും, കോൺഗ്രസും ബിജെപിയും ഓരോ സ്ഥാനാർത്ഥികളെ ഇറക്കിയിട്ടുണ്ട്. ജെഡിഎസ് ക്രോസ് വോട്ട് ചെയ്താൽ രണ്ടാമത്തെ സീറ്റിൽ കൂടി ജയിക്കാമെന്നാണ് കോൺഗ്രസിൻറെ പ്രതീക്ഷ.പതിവില്ലാത്ത വിധം മത്സരം കടുക്കുമ്പോൾ . വൈകുന്നരം അഞ്ച് മണിയോടെ വരുന്ന ഫലമോർത്ത് പാർട്ടികൾകളുടെ ചങ്കിടിപ്പ് കൂട്ടുകയാണ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam