
നാഗ്പൂർ: ഒളിച്ചോടിപ്പോയ ഭാര്യയെ തിരിച്ചുകൊണ്ടുവരണമെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി ഭർത്താക്കൻമാർ. മൂന്നാമത്തെ പങ്കാളിക്കൊപ്പം ഭാര്യ ഒളിച്ചോടിപ്പോയതിനാലാണ് പരാതിയുമായി ഇവരുടെ രണ്ട് ഭർത്താക്കൻമാർ പൊലീസിനെ സമീപിച്ചത്. നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് സ്ത്രീ രണ്ടാമത്തെ ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇവർ ഇറങ്ങിപ്പോയത്. എന്നാൽ ഇവർ സ്വന്തം വീട്ടിലേക്ക് പോയിട്ടില്ല. അന്ന് മുതൽ ഇവർ എവിടെയാണെന്ന് ഭർത്താക്കൻമാർക്ക് അറിയില്ല. എന്നാൽ സമൂഹമാധ്യമം വഴി പരിചയപ്പെട്ടയാളുമൊത്താണ് ഇവർ പോയതെന്ന വിവരം മാത്രമാണ് ഭർത്താക്കന്മാർക്ക് അറിയുന്നത്.
ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് പൊലീസ് പറയുന്നു. പ്രണയിച്ചാണ് ഇവർ ആദ്യഭർത്താവുമായി വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്. വിവാഹത്തിന് നാല് വർഷത്തിന് ശേഷം പരിചയപ്പെട്ട സുഹൃത്തുമായി പ്രണയത്തിലാകുകയും വിവാഹം ചെയ്യുകയും ചെയ്തു. രണ്ട് വർഷം മുമ്പ് ഒരു ക്ഷേത്രത്തിൽ വച്ചാണ് ഇവർ രണ്ടാമത്തെ ഭർത്താവുമായി വിവാഹം കഴിച്ചത്. അറിയാത്ത നമ്പറിൽ നിന്ന് വന്ന മിസ്ഡ് കോളിലൂടെയാണ് രണ്ടാമത്തെ ഭർത്താവും ഇവരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്.
വിവാഹത്തിന് മുമ്പ് തന്നെ ഇവർ ആദ്യ ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് രണ്ടാമത്തെ ഭർത്താവിനൊപ്പം ഇറങ്ങി. വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ ഇവർ ഒരുമിച്ച് ജീവിതം ആരംഭിച്ചു. രണ്ട് വർഷം മുമ്പ് ഇവർ വിവാഹം കഴിച്ചു. ഇവരുടെ ആദ്യ ഭർത്താവ് കൽപ്പണിക്കാരനാണ്. രണ്ടാമത്തെയാൾ ഒപ്റ്റിക് ഫൈബർ വിരിക്കുന്ന ജോലിയാണ് ചെയ്യുന്നത്. ഭാര്യയ്ക്ക് മൂന്നാമതും ഒരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ രണ്ടാമത്തെ ഭർത്താവ് ഇവരുടെ ആദ്യ ഭർത്താവുമായി ചേർന്ന് മൂന്നാമനെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു.
ആദ്യ ഭർത്താവിനെ കണ്ടെത്താൻ ഒരുപാട് ശ്രമം നടത്തി. ഒടുവിൽ ആളെ കണ്ടെത്തി. ആദ്യ ഭർത്താവ് ഇപ്പോൾ മദ്യത്തിന് അടിമപ്പെട്ട അവസ്ഥയിലാണ്. അയാളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി തനിക്കൊപ്പം സ്റ്റേഷനിലേക്ക് കൂട്ടി. തന്റെ ഭാര്യയെ തിരിച്ചുകിട്ടാൻ അങ്ങേയറ്റം കെഞ്ചിയാണ് രണ്ടാമത്തെ ഭർത്താവ് സ്റ്റേഷനിലെത്തിയത്. എന്നാൽ ആദ്യ ഭർത്താവ് ഇതിനൊന്നും തയ്യാറല്ല. ഇവരുടെ പരാതിയിൽ സൊനഗോൻ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam