
ദില്ലി: എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന്‍റെ നിറവിൽ രാജ്യം. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പാതക ഉയർത്തും. രാവിലെ ഏഴരയോടെയാണ് ചടങ്ങ് നടക്കുക. കൊവിഡ് 19 പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലാണ് ചെങ്കോട്ടയിൽ ആഘോഷ ചടങ്ങ് നടക്കുക. സ്കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാകും ഇത്തവണ പരേഡിനെത്തുക. കൊവിഡ് പ്രതിരോധത്തിൽ ഇതുവരെ സ്വീകരിച്ച നടപടി പ്രധാനമന്ത്രി വിശദീകരിക്കും. കൊവിഡ് പോരാളികൾക്ക് ആദരവ് അറിയിക്കും. ആരോഗ്യരംഗത്ത് ചില പ്രഖ്യാപനങ്ങൾക്കൊപ്പം ജമ്മുകശ്മീരിൻറെ വികസനത്തിനുള്ള തീരുമാനങ്ങളും പ്രധാനമന്ത്രി പ്രസംഗത്തിൽ അറിയിക്കാനാണ് സാധ്യത.
ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറടി അകലം പാലിച്ചാണ് കസേരകൾ നിരത്തിയിരിക്കുന്നത്. നൂറിൽ താഴെ പേർക്കുള്ള കസേരയേ പ്രധാന വേദിയിലുള്ളു. ചടങ്ങ് കാണാൻ എതിർവശത്ത് അഞ്ഞൂറിലധികം പേർക്ക് സൗകര്യം ഉണ്ടാവും. വൈകിട്ട് രാഷ്ട്രപതി നല്കുന്ന വിരുന്നിലും അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്.സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി ദില്ലിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ആഘോഷ പരിപാടികൾ നടക്കും.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിക്കും. മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോയ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. സെൻട്രൽ സ്‌റ്റേഡിയത്തിൽ രാവിലെ 8.30 നാണ് ചടങ്ങ്. ഏഴ് മന്ത്രിമാരും നിരീക്ഷണത്തിൽ കഴിയുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ കളക്ടർമാരാണ് പതാക ഉയർത്തുക. എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ജില്ലാ കളക്ടർമാരും മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടറും കോഴിക്കോട് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും പതാക ഉയർത്തും.
സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ബിഎസ്എഫ്, സ്‌പെഷ്യൽ ആംഡ് പോലീസ്, കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയൻ, തിരുവനന്തപുരം സിറ്റി പോലീസ്, കേരള ആംഡ് വിമൻ പൊലീസ് ബറ്റാലിയൻ, എൻസിസി സീനിയർ ഡിവിഷൻ ആർമി , എൻസിസി സീനിയർ വിംഗ് ആർമി എന്നിവരുടെ ഓരോ പ്ലാറ്റൂണുകൾ പങ്കെടുക്കും. സ്‌പെഷ്യൽ ആംഡ് പോലീസ്, കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയൻ എന്നിവയുടെ ബാന്റ് സംഘവും ഉണ്ടാവും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam