
മുംബൈ: രോഗിയായ ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തിയ ശേഷം വൃദ്ധന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുംബൈയിലെ ഫ്ലാറ്റിലാണ് സംഭവം. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുംബൈയില്‍ താക്കൂര്‍ വില്ലേജിലെ മെര്‍ക്കുറി സൊസൈറ്റിയിലെ ഫ്ലാറ്റിലാണ് സംഭവം. 79കാരനായ വിഷ്ണുകാന്ത് നർസിപ ബാലൂരാണ് ഭാര്യ ശകുന്തളയെ കത്തി കൊണ്ട് കുത്തിയത്. അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ശകുന്തളയുടെ കഴുത്തിന്‍റെ പിന്നിലാണ്, വിഷ്ണുകാന്ത് ഒന്നിലേറെ തവണ കുത്തിയത്. അതിനുശേഷം വിഷ്ണുകാന്ത് സ്വയം കഴുത്തറുക്കാന്‍ ശ്രമിച്ചു. രോഗബാധിതയായ ശകുന്തള ഏറെ നാളായി കിടപ്പിലായിരുന്നു. അതിന്‍റെ നിരാശയിലും വിഷാദത്തിലുമായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഒരു സ്വകാര്യ കമ്പനിയിലെ സിഇഒ ആയിരുന്നു വിഷ്ണുകാന്ത്.
വെള്ളിയാഴ്ച രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് കൊലപാതക, ആത്മഹത്യാ ശ്രമം പുറത്തുവന്നത്. വീട്ടുജോലിക്കാരി പതിവുപോലെ രാവിലെ എത്തിയെങ്കിലും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് അവര്‍ കെട്ടിടത്തിന്‍റെ സുരക്ഷാ ജീവനക്കാരനെ വിവരം അറിയിച്ചു. ഇരുവരും വീണ്ടും ഫ്ലാറ്റിന് മുന്‍പില്‍ എത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുകയാണെന്ന് കണ്ടെത്തി. മുറിയില്‍ പ്രവേശിച്ചപ്പോള്‍ ദമ്പതികള്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു.
ദമ്പതികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശകുന്തളയുടെ നില ഗുരുതരമാണ്. വിഷ്ണുകാന്തിനെതിരെ പൊലിസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 307 (കൊലപാതകശ്രമം) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സാംതാ നഗർ പൊലിസ് പറഞ്ഞു. വിഷ്ണുകാന്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ അറസ്റ്റ് രേഖപ്പെടുത്തും. ദമ്പതികളുടെ അമേരിക്കയില്‍ താമസിക്കുന്ന മകനെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam