
ലുധിയാന : പഞ്ചാബിലെ ലുധിയാനയിൽ ഒരു ഡയറി ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ ഒമ്പത് പേർക്ക് ദാരുണാന്ത്യം. 11 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ ഏഴേകാലോടെയാണ് ഗിയാസ്പുരയിലെ ഗോയൽ മിൽക്ക് പ്ലാന്റില് വാതകം ചോർന്നത്. 300 മീറ്റർ ചുറ്റളവിൽ വാതകം പടർന്നു. മരിച്ചവരിൽ ഒരു കുടുംബത്തിലെ നാല് പേരും മൂന്ന് കുട്ടികളും ഉൾപ്പെടും. വിഷവാതകമാണ് ചോർന്നതെന്നും, മരിച്ചുവീണവരുടെ മൃതദേഹങ്ങൾ നീല നിറത്തിലായെന്നും പ്രദേശവാസികൾ പറഞ്ഞു.
പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഉടൻ പ്രദേശവാസികളെ ഒഴിപ്പിച്ചു. സമീപത്തെ മാർക്കറ്റ് ഉൾപ്പെടെയുള്ള സ്ഥലം സീൽ ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം തുടരുകയാണ്. മാൻഹോളിലെ മീഥെയ്നുമായി ഫാക്ടറിയിലെ രാസവസ്തു കലർന്നതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ലുധിയാന ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ഡോക്ടർമാരുടെ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട് എന്ത് വാതകമാണ് ചോർന്നതെന്നതിലും വാതക ചോർച്ചയുടെ കാരണവും സ്ഥിരീകരിച്ചിട്ടില്ല. ദുരന്തത്തിൽ അതീവ ദുഖം രേഖപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാൻ, എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam